മലപ്പുറം: കാറിലെത്തി തേങ്ങയും മറ്റു വിളകളും മോഷ്ടിക്കുന്ന സ്ത്രീ അടങ്ങുന്ന സംഘത്തെ തേടി ഒരു നാട്. കീഴുപറമ്പ് പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നാണ് കഴിഞ്ഞ ആഴ്ചകളിൽ പല ദിവസങ്ങളിലായി തേങ്ങയും അടയ്ക്കയും ഒട്ടുപാലുമൊക്കെ മോഷണം പോയത്. കുറ്റൂളിയിലെ വലിയപറമ്പത്ത് അബൂബക്കറിന്റെ വീട്ടിൽനിന്ന് 250 തേങ്ങ അപഹരിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ്, കാറിലെത്തിയ സ്ത്രീയും പുരുഷനുമാണ് മോഷണങ്ങൾക്കു പിന്നിലെന്ന സൂചന ലഭിച്ചത്. അരീക്കോട് പൊലീസിൽ പരാതി നൽകിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല.

ജൂൺ 5ന് പുലർച്ചെ 3നാണ് അബൂബക്കറിന്റെ വീട്ടിൽ മോഷണം നടന്നത്. റോഡിൽ കാർ നിർത്തി സ്ത്രീ വീട്ടുമുറ്റത്തേക്ക് പതുങ്ങിയെത്തുന്നതും ചാക്ക് പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടയുടൻ തകർക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ക്യാമറ ചെരിഞ്ഞെങ്കിലും ദൃശ്യങ്ങൾ വ്യക്തമാണ്. 3 ചാക്ക് തേങ്ങയാണ് ഇവിടെനിന്ന് മോഷണം പോയത്. ഇത് കാറിലേക്ക് കയറ്റിവയ്ക്കാൻ കൂടെ വന്ന പുരുഷൻ സഹായിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. നേരത്തേ വീട്ടിൽനിന്ന് 15,000 രൂപ വില വരുന്ന അടയ്ക്ക മോഷണം പോയതിനെത്തുടർന്നാണ് സിസിടിവി സ്ഥാപിച്ചതെന്ന് അബൂബക്കർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മാസത്തിനിടെ 2 സംഭവങ്ങൾ :

കുറ്റൂളി സംഭവത്തിലെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പലരും സമാന സംഭവങ്ങളുണ്ടായതായി അറിയിച്ച് ബന്ധപ്പെട്ടതായി അബൂബക്കർ പറഞ്ഞു. സമീപ പ്രദേശമായ കുനിയിൽ ഒരു മാസത്തിനിടെ സമാനമായ 2 മോഷണങ്ങൾ കൂടി നടന്നതായി കൊപ്രക്കളങ്ങൾ നടത്തുന്ന 2 പേർ അരീക്കോട് പൊലീസിൽ പരാതി നൽകി. ഒരിടത്തുനിന്ന് 10 ചാക്ക് തേങ്ങയും മറ്റേയിടത്തുനിന്ന് 5 ചാക്ക് തേങ്ങയും മോഷണം പോയിട്ടുണ്ട്.

കുറ്റൂളിയിലെ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇതേ സംഘമാണോ അവിടെയും മോഷണം നടത്തിയതെന്ന സംശയത്തിലാണ് പ്രദേശവാസികൾ. പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും സമീപ പ്രദേശമായ പറക്കാട്ടുനിന്ന് അടയ്ക്കയും മറ്റൊരു വീട്ടിൽനിന്ന് ഒട്ടുപാലും മോഷണം പോയിട്ടുണ്ടെന്ന് കീഴുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് റൈഹാന ബേബി പറഞ്ഞു.

മറുകരയിലെ മോഷണത്തിലും സമാന സ്ത്രീ?

കുറ്റൂളി സംഭവത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്ന സ്ത്രീയെ മാങ്കടവ് ഭാഗത്തെ അടയ്ക്കാ കളത്തിലെ മോഷണ ശ്രമത്തിൽ കണ്ടെത്തിയ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. അടയ്ക്ക വാരി നിറച്ചെങ്കിലും സിസിടിവി ക്യാമറ കണ്ട സ്ത്രീ പേടിച്ച് ചാക്കുകൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു അവിടെ. കുറ്റൂളിയിലെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടാണ് മാങ്കടവിലെ കളത്തിന്റെ ഉടമ ഈ ദൃശ്യങ്ങൾ അബൂബക്കറിന് നൽകിയത്.

ആ സംഭവത്തിലും കാറിലെത്തിയാണ് ഇവർ മോഷണത്തിനിറങ്ങിയതെന്ന് സൂചനകളുണ്ട്. ദൃശ്യങ്ങളിൽ കാണുന്നവരെ പ്രദേശവാസികൾക്ക് പരിചയമില്ലെന്നാണ് വിവരം. ലോക്ഡൗൺ കാലത്തെ വരുമാനം ഇത്തരത്തിൽ മോഷ്ടാക്കൾ കൊണ്ടുപോകുന്നത് കർഷകരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക