നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്പോര്. മുഖ്യമന്ത്രിയെ ഒരു കോണ്‍ഗ്രസ് നേതാവ് വിളിച്ചത് ‘അവൻ’ എന്നാണ്. പ്രതിപക്ഷ നേതാവിനെ ഞങ്ങള്‍ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
തന്നെ ആരും അങ്ങിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ മുഖ്യമന്ത്രി ‘പരനാറി’ എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു. ജനങ്ങള്‍ ഞങ്ങള്‍ക്ക് അമ്മയെ പോലെയാണെന്ന് എംബി രാജേഷ് പറഞ്ഞു. ചിലപ്പോള്‍ ശകാരിക്കും, തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകും.
വിജയത്തിന്‍റെ ഉന്മാദം പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നു. 20- 20 ഫൈനല്‍ മത്സരത്തില്‍ അക്സർ പട്ടേലിന്‍റെ ഓവറില്‍ 24 റണ്‍ വഴങ്ങിയപ്പോള്‍ കളി തീർന്നു എന്ന് എല്ലാവരും കരുതി. എന്നാല്‍ പിന്നാലെ വന്ന ബുമ്ര കളി ഇന്ത്യയുടെ വരുതിയിലാക്കി. ഇപ്പോള്‍ കളി തീർന്നു എന്ന് പ്രതിപക്ഷം വിചാരിക്കരുത്. കളി കാണാൻ ഇരിക്കുന്നതേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.