ബാധ്യത മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമം; സംസ്ഥാന ഡിജിപിക്കെതിരെ കോടതി ഉത്തരവ് സഹിതം പ്രവാസി മലയാളി നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി; ഗുരുതര ആരോപണം നിലനിൽക്കെ പോലീസ് മേധാവിക്ക് സർവീസ് നീട്ടി കൊടുത്തതും ദുരൂഹം; ഇൻകം ടാക്സ് നിയമങ്ങളും ലഘിച്ചു: സർക്കാരിനും പോലീസ് സേനയ്ക്കും നാണക്കേടായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡിജിപിയുടെ കള്ളക്കച്ചവടം – വിശദാംശങ്ങൾ വായിക്കാം.
![](https://keralaspeaks.news/wp-content/uploads/2024/07/n6202953221719911129537a6baa344a1648f79e3d503f3701442b8bf9249613ae4a0efd1b20a8dc27a24fa-780x457.jpg)
സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ ഒത്ത് തീർത്ത് മുഖം രക്ഷിക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഇന്ന് തന്നെ തിരിച്ച് നല്‍കാനാണ് ഡിജിപിയുടെ ശ്രമം. ഇതിനിടെ ബാധ്യത മറച്ചുവെച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയതിന്‍റെ വിവരം പുറത്തായി.
ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനല്‍കിയത്. സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നതും അസാധാരണ സംഭവം ആണ്. ആഭ്യന്തരവകുപ്പിനെതിരെ പാർട്ടി യോഗങ്ങളിലും പുറത്തു വലിയ വിമർശനങ്ങള്‍ ഉയരുമ്ബോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസില്‍ പ്രതിക്കൂട്ടിലാകുന്നത്.
ഭൂമിയുടെ പേരിലുള്ള ലോണ്‍ വിവരം മറച്ചുവെച്ച് വിലപ്ന കരാർ ഉണ്ടാക്കിയത് തന്നെ ഗരുതര കുറ്റമാണ്. അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിൻറെ മാർഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറില്‍ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്. ഡിജിപി നടത്തിയ ക്രമക്കേടിനെ കുറിച്ച് വിശദമായ പരാതി നേരത്തെ ലഭിച്ചിട്ടും അനങ്ങാത്ത മുഖ്യമന്ത്രിക്കും ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ല.
കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമർ ഷെറീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്. പരാതി കൈപ്പറ്റിയ ശേഷം തുടർ നടപടിക്ക് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. കോടതി ഉത്തരവ് അടക്കമുള്ള തെളിവുകളോടെയായിരുന്നു പരാതി. പരാതി നിലനില്‍ക്കെയാണ് രണ്ട് ദിവസത്തിന് ശേഷം ഷേയ്ഖ് ദർവ്വേസ് സാഹിബിന് സർവ്വീസ് കാലാവധി നീട്ടിയത്. ഭൂമിവിാവദത്തില്‍ സർക്കാറും സേനയും ഒരു പോലെ വെട്ടിലായതോടെയാണ് അതിവേഗത്തിലുള്ള ഒത്ത് തീർപ്പ് ശ്രമങ്ങള്‍.
ഉമർ ഷെറീഫില്‍ നിന്ന് കൈപ്പറ്റിയ 30 ലക്ഷം രൂപ ഉടൻ കൈമാറി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. പണം നല്‍കുന്ന മുറക്ക് പരാതിക്കാരൻ കോടതിയെ ഇക്കാര്യം അറിയിച്ച് പിന്മാറും. പണം നല്‍കി കേസ് തീർന്നാലും പ്രശ്നം തീരുന്നില്ല. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള സേനയുടെ തലപ്പത്തുള്ളയാള്‍ തന്നെ വിശ്വാസ വഞ്ചന കാണിച്ചു എന്നതും അതീവ ഗൗരവമേറിയ പ്രശ്നമാണ്.