![](https://keralaspeaks.news/wp-content/uploads/2024/06/n61595252217179330882016248fac520edf969633d34d7322ef25838da27c6cbdc3a014be91f8c434491062-780x470.jpg)
കോട്ടയം: ബസ്റ്റാൻഡിൽ വച്ച് ഭാര്യയെ മറ്റൊരു യുവാവിനൊപ്പം കണ്ടതിൽ പ്രകോപിതനായ യുവാവ് തർക്കത്തിനൊടുവില്‍ ഭാര്യയെ കുത്തി വീഴ്ത്തി. ചങ്ങനാശേരി ബസ് സ്റ്റാൻഡിലാണ് അതിക്രമം അരങ്ങേറിയത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറി.ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവാണ് ഭാര്യയെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചത്. അസം ദേമാജി ജില്ലക്കാരായ മോസിനി ഗോഗോയ്(22)ക്കാണ് പരിക്കേറ്റത്.
പ്രതിയായ അസം ദേമാജി ജില്ലക്കാരിയായ മധുജ ബറുവ (25)യെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി കൊച്ചിയിലെ ബോട്ടില്‍ ജീവനക്കാരനാണ്. ഇയാളുടെ ഭാര്യയായ മോസിനി ഗോഗോയ് ഞായറാഴ്ച മറ്റൊരു ഇതര സംസ്ഥാനക്കാരനായ യുവാവിനൊപ്പം ചങ്ങനാശേരി ബസ് സ്റ്റാൻഡില്‍ എത്തി. ഇവരെ പിൻതുടർന്ന് പ്രതി സ്റ്റാൻഡില്‍ എത്തുകയായിരുന്നു. തുടർന്ന് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി ഭാര്യയെ കുത്തി വീഴ്ത്തി. തുടർന്ന്, രക്ഷപെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഭാര്യയെ കുത്തുന്നതിനിടെ ഇയാള്‍ക്കും കുത്തേറ്റിരുന്നു. വാഴൂർ സ്റ്റാൻഡില്‍ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ മുനിസിപ്പല്‍ അർക്കേഡില്‍ വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിനു കൈമാറി. പരിക്കുകളുള്ളതിനാല്‍ പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.