![](https://keralaspeaks.news/wp-content/uploads/2024/06/IMG-20240606-WA0015.jpg)
സ്ഥാനമാനങ്ങൾ വിലപേശി വാങ്ങാനും, ഒരേസമയം പല വള്ളത്തിൽ കാലു ചവിട്ടാനുമുള്ള പ്രത്യേക കരവിരുത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് എല്ലാ കാലവും പ്രദർശിപ്പിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ കാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല എന്നതും രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴിക്കാടൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി എന്ന അവകാശവാദവുമായി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഫ്രാൻസിസ് ജോർജിന്റെ പ്രചരണാർത്ഥം കോട്ടയത്തെത്തിയ രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ തങ്ങൾക്ക് വേണ്ടിയാണ് എത്തിയത് എന്ന് പോലും കടത്തി പറഞ്ഞിരുന്നു പാർട്ടി ചെയർമാൻ ജോസ്.
ലോക്സഭയിൽ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയായി മാറിയിട്ടും ഇന്നലെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നു. യോഗത്തിന്റെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിലൂടെയും വാട്ട്സ്ആപ്പിലൂടെയും പ്രചരിച്ചപ്പോൾ അതിനുള്ളിൽ ജോസ് കെ എം മാണിയുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ തെറി പറഞ്ഞു നടന്ന ജോസ് കെ മാണിയുടെ ഇന്ത്യാ സഖ്യ യോഗത്തിലെ സാന്നിധ്യം പാലായിലെ കോൺഗ്രസ് പ്രവർത്തകരെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിട്ടുണ്ട്.
![](https://keralaspeaks.news/wp-content/uploads/2024/06/1001162765-539x1024.jpg)
‘ഒരു എംപി പോലുമില്ലാത്ത ഇവൻ എന്ത് പിന്തുണ കൊടുക്കാനാണ് ഇവിടെ വലിഞ്ഞു കേറി ചെന്നത്’ എന്ന വികാരമാണ് സാധാരണക്കാരായ കോൺഗ്രസ് അണികൾ പങ്കുവെക്കുന്നത്. ‘നാണമില്ലാത്തവന്റെ ആസനത്തിൽ ആല് കിളുത്താൽ അതും തണൽ’ എന്നും പരിഹാസമായിരുന്നു. ഇവനെയൊക്കെ നമ്മളെ കൊണ്ട് ചുമപ്പിക്കാൻ ചില നേതാക്കൾ ഉണ്ട് എന്ന പരിഭവവും കോൺഗ്രസ് അണികൾ പങ്ക് വെക്കുന്നുണ്ട്. ‘ഇവനെന്തിന് പങ്കെടുക്കണം? ഫ്രാൻസിസ് ജോർജ് അല്ലെങ്കിൽ പിജെ ജോസഫ് അല്ലേ പങ്കെടുക്കേണ്ടത്?’ എന്നും കോൺഗ്രസ് ചോദിക്കുന്നുണ്ട്.
![](https://keralaspeaks.news/wp-content/uploads/2024/06/1001162769-540x1024.jpg)
ജോസ് മാണിയുടെയും അനുയായികളുടെയും രാഷ്ട്രീയ ശൈലി ആണ് കോൺഗ്രസ് അണികളെ ഇത്രമാത്രം പ്രകോപിപ്പിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ. മാണി സി കാപ്പനെയും, ഫ്രാൻസിസ് ജോർജിനെയും സ്വന്തം നേതാക്കളെ പോലെ കാണുന്ന ഇവർക്ക് ജോസ് കെ മാണി മുന്നണിയിലേക്ക് തിരിച്ചു വരുന്നതോ, കോൺഗ്രസുമായി സഹകരിക്കുന്നതോ ചിന്തിക്കാൻ പോലും കഴിയാത്ത വിഷയമാണ്. അദ്ദേഹത്തിനുള്ളത് പുച്ഛവും ധാർഷ്ട്യവും കലർന്ന സമീപനമാണെന്നും, അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ അനുയായികൾ കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളെ രാഷ്ട്രീയ ധാർമികത പോലും മറന്നു സമൂഹമാധ്യമങ്ങളിൽ അവഹേളിക്കുന്നതും പാലായിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ്. ഉമ്മൻചാണ്ടിയുടെയും പിടി തോമസിന്റെയും മരണ വേളയിൽ അത്രമാത്രം അധിക്ഷേപ പരാമർശങ്ങളാണ് കേരള കോൺഗ്രസ് സൈബർ പട്ടാളം നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭാ തെരെഞ്ഞെടുപ്പിലും പാലായിലും കടുത്തുരുത്തിയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ഈ മാസം മുപ്പതാം തീയതി അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ജോസിന് തുടരവസരം കിട്ടുക എന്നത് അത്ര എളുപ്പമല്ല. സിപിഐ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അറിയിച്ച നിലയ്ക്ക് സിപിഎം ത്യാഗം ചെയ്താൽ മാത്രമേ ജോസിന് വീണ്ടും രാജ്യസഭയിൽ എത്താൻ കഴിയൂ. രാജ്യസഭാ സീറ്റിനായി ഡൽഹി കേന്ദ്രീകരിച്ച് ചില ലോബിയിംഗ് നടത്താനാണ് ജോസ് ഡൽഹിയിലേക്ക് പോയതെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.