![](https://keralaspeaks.news/wp-content/uploads/2024/06/n6198211321719638806724e47da4c4e1a9e81678d581235b39c39a796c557ce210308c72c2cb4b0659e737-780x470.jpg)
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവർഷം റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. ഉയർന്ന ശമ്ബളമുള്ള ജോലിയും, മികച്ച വിദ്യാഭ്യാസവുമൊക്കെയാണ് പലരെയും വിദേശത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടങ്ങൾ. ഇവരിൽ പലരും പെർമനൻ്റ് റസിഡന്സി നേടി അവിടെ തന്നെ സ്ഥിര താമസമാക്കുകയും ചെയ്യുന്നു.
മലയാളികളും ഇക്കാര്യത്തിൽ ഏറെ മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് പോയത് 2.5 ലക്ഷം വിദ്യാർത്ഥികൾ ആണ്. 2018ൽ 1,29,763 പേർ കേരളം വിട്ടപ്പോൾ അഞ്ച് വര്ഷങ്ങൾക്കുള്ളിൽ ഈ എണ്ണം ഇരട്ടിയിലധികമായി.
ജില്ല തിരിച്ചുള്ള കണക്കുകൾ
2023ൽ എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ വിദേശത്ത് പോയത്, 43,990 പേർ. തൊട്ടുപിന്നാലെ തൃശൂരും, കോട്ടയവുമുണ്ട്. യഥാക്രമം 35873, 35382 എന്നിങ്ങനെയാണ് രണ്ട് ജില്ലകളിലെയും കണക്കുകൾ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പോയത് വയനാട്ടിൽ നിന്നാണ്. 3750 വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ നിന്ന് പോയത്. കാസർഗോട് 4391, തിരുവനന്തപുരം 4887 എന്നിങ്ങനെയാണ് വിദ്യാർത്ഥി കുടിയേറ്റത്തിൽ പിന്നിലുള്ള ജില്ലകൾ. ഇതോടെ ലോകത്താകമാനമുള്ള മലയാളി പ്രവാസികളുടെ എണ്ണത്തിൽ 11.3 ശതമാനമായി വിദ്യാർത്ഥികൾ കൂടിയെന്നാണ് കണക്ക്.