കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടന്നത് കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടമാണ്. അഭിമാനത്തിനപ്പുറം ഇരുകക്ഷികൾക്കും രാഷ്ട്രീയ നിലനിൽപ്പിന്റെ കൂടി ആവശ്യകതയാണ് കോട്ടയത്തെ വിജയം. അതുകൊണ്ടുതന്നെ ജോസും ജോസഫും അണികളും പല്ലും നഖവും ഉപയോഗിച്ചാണ് അങ്കത്തട്ടിൽ നിറഞ്ഞുനിന്നത്. പി ജെ ജോസഫ് വിഭാഗത്തിന്റെ സംഘടനാപരമായ ദൗർബല്യങ്ങളും ബലഹീനകളും അതിജീവിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയതോടെയാണ് കോട്ടയത്ത് തോമസ് ചാഴികാടനും ജോസ് കെ എം മാണി വിഭാഗവും പരാജയം ഉറപ്പിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിന് കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതിന് സമാനമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് സിപിഎം പിന്തുണ ലഭിച്ചില്ല എന്ന് ഉറപ്പ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വൃത്തങ്ങളിൽ സജീവമാണ്. സിപിഎം വോട്ടുകൾ തുഷാർ വെള്ളാപ്പള്ളിക്ക് അനുകൂലമായി ചോർന്നുവെന്ന ആക്ഷേപവും, ജനങ്ങൾക്കിടയിലുള്ള പിണറായി വിരുദ്ധതയും തങ്ങൾക്ക് തിരിച്ചടിയായി എന്നും അവർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തോൽവിക്ക് മുന്നേയുള്ള ജോസ് വിഭാഗത്തിന്റെ മുൻകൂർ ജാമ്യം ആയിട്ടാണ് വിലയിരുത്തൽ.
ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേദിവസം തന്നെ ജോസഫ് വിഭാഗം വിജയം ഉറപ്പിച്ചു എന്ന നിലയിലുള്ള ആഹ്ലാദപ്രകടനങ്ങളാണ് നടത്തുന്നത്. ജോസ് കെ മാണിയുടെ തട്ടകം എന്ന് മാണി വിഭാഗം അവകാശപ്പെടുന്ന പാലായിൽ തന്നെ ഫ്രാൻസിസ് ജോർജിന് വിജയ അഭിവാദ്യങ്ങൾ അർപ്പിച്ച് കൂറ്റൻ ബോർഡ് ഉയർത്തിയിരിക്കുകയാണ് ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ട് പ്രവർത്തകർ. അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപിക്ക് അഭിവാദ്യങ്ങൾ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.
ഫ്രാൻസിസ് ജോർജിന്റെ ഫ്ലക്സ് ബോർഡുകൾ ടൗണിൽ സ്ഥാപിച്ച ശേഷം നാളത്തേക്കുള്ള 1000 ലഡ്ഡു റൊസാരിയോസിൽ പറഞ്ഞു വയ്ക്കുകയും ചെയ്തിട്ടാണ് പ്രവർത്തകരും നേതാക്കളും ടൗൺ വിട്ടത്. യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തിങ്കൽ, കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ, കെഎസ് സി ജില്ല പ്രസിഡണ്ട് നോയൽ ലുക്ക്, ജസ്റ്റിൻ,നിതിൻ സി വടക്കൻ , ടോം ജോസഫ് , മെൽബിൻ പരമുണ്ട , റോഷൻ,സിബി നെല്ലങ്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്.
കെഎം മാണിയുടെ മരണശേഷം പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗവും ഫലപ്രഖ്യാപനത്തിനു മുമ്പേ ഇതുപോലെ ആവേശപ്രകടനം നടത്തിയിരുന്നു. നിയുക്ത എംഎൽഎ ജോസ് ടോമിന് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് അന്ന് ബോർഡ് ഉയർത്തിയത്. കൂടാതെ തലേന്ന് തന്നെ വിജയം മധുരം വിളമ്പാൻ ലഡു വാങ്ങി വയ്ക്കുകയും ചെയ്തു. എന്നാൽ ഫലം വന്നപ്പോൾ എതിർ സ്ഥാനാർഥി മാണി സി കാപ്പനാണ് വിജയിച്ചത്. വർഷങ്ങൾക്കിപ്പുറവും ജോസ് കെ മാണിയെയും അണികളെയും ട്രോളാൻ ഈ സംഭവം നിരന്തരമായി ഉപയോഗിക്കപ്പെടാറുണ്ട്.