![](https://keralaspeaks.news/wp-content/uploads/2023/07/n5222348621690387783356ebe47426f7d7bf320bd8a5ee70db643d571c1a8694e3b4fc6678052141a07f8c.jpg)
രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി ഉയര്‍ന്ന മുദ്രാവാക്യങ്ങളെ പ്രതിപക്ഷം പ്രതിരോധിച്ചത് വിശാല സഖ്യത്തിന്റെ പുതിയ പേരു കൊണ്ട്. മോദി, മോദി… എന്ന ട്രഷറി ബെഞ്ചിന്റെ മുദ്രാവാക്യങ്ങളെ ഇൻഡ്യ, ഇൻഡ്യ… എന്നു വിളിച്ച് പ്രതിപക്ഷം തിരിച്ചടിച്ചത് കൗതുകമായി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്നു കേള്‍ക്കാൻ ഇടയുള്ള മുദ്രാവാക്യങ്ങളുടെ സൂചനയാണ് ഉപരിസഭയില്‍ ഉയര്‍ന്നു കേട്ടത്.
ഇരുപക്ഷത്തു നിന്നും ഉയര്‍ന്ന മുദ്രാവാക്യം വിളിയെ ചെയറിലുണ്ടായിരുന്ന ജഗ്ദീപ് ധൻകര്‍ ചിരിച്ചാണ് ആദ്യം സ്വീകരിച്ചത്. പിന്നാലെ കൈകളുയര്‍ത്തി അംഗങ്ങളോട് നിശ്ശബ്ദരാകാൻ ആവശ്യപ്പെട്ടു. ഇരുപക്ഷവും അതു ചെവിക്കൊള്ളാതെ മുദ്രാവാക്യം വിളി തുടരുകയും ചെയ്തു. കാര്‍ഗില്‍ വിജയ് ദിവസിനോടനുബന്ധിച്ച് കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ലോക്‌സഭയും രാജ്യസഭയും ബുധനാഴ്ച ആരംഭിച്ചത്. ബഹളത്തെ തുടര്‍ന്ന് രണ്ടു തവണ നിര്‍ത്തിവച്ച രാജ്യസഭയില്‍നിന്ന് ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷം വാക്കൗട്ട് ചെയ്യുകയായിരുന്നു.
രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയുടെ മൈക്ക് ഓഫാക്കിയതും വിവാദങ്ങള്‍ക്ക് വഴിവച്ചു. സംസാരിക്കുന്നതിനിടെയാണ് ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് അവകാശ ലംഘനമാണ്. എനിക്കു നേരെയുള്ള അപമാനമാണ്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സഭ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് ജനാധിപത്യമല്ലെന്ന് മനസ്സിലാക്കുന്നു’ – അദ്ദേഹം തുറന്നടിച്ചു.
അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് കൊണ്ടുവന്ന പ്രമേയം സ്പീക്കര്‍ ഓം ബിര്‍ല അംഗീകരിക്കുകയായിരുന്നു. എല്ലാ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വിഷയം ഉചിതമായ സമയത്ത് ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ ഹാജരുണ്ടാകണം എന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ആവശ്യം.
എന്നാല്‍ മണിപ്പൂര്‍ പോലെ രാജസ്ഥാനിലെയും പശ്ചിമബംഗാളിലെയും അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നാണ് ഭരണപക്ഷം ആവശ്യപ്പെടുന്നത്.ഈയിടെ ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് കൂട്ടായ്മയുടെ പേരായി ഇൻഡ്യ എന്ന് നിശ്ചയിച്ചത്. ഭാരത് ജീതേഗാ എന്ന ടാഗ്‌ലൈനും പേരിനൊപ്പമുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പേരിനെ വിമര്‍ശിച്ചിരുന്നു.