കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും നടി ഐശ്വര്യ ഭാസ്കരൻ. ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ചാണ് ഐശ്വര്യ ഇക്കാര്യം പങ്കുവച്ചത്. കേരളത്തില്‍ പ്രണയിക്കുന്ന പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന സംഭവവും സ്ത്രീധന പീഡനം മൂലം യുവതികള്‍ ആത്മഹത്യ ചെയ്യുന്നതുമെല്ലാം നടി വിഡിയോയില്‍ പറയുന്നുണ്ട്. കേരളത്തില്‍ നീതിയും നിയമവും പുലരുന്നില്ല എന്നാണ് ഐശ്വര്യയുടെ വിമര്‍ശനം.
ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളര്‍ന്ന സ്ഥലമാണ് കേരളം എന്ന് പറഞ്ഞാണ് കേരളത്തെക്കുറിച്ചുള്ള സംസാരം ഐശ്വര്യ തുടങ്ങുന്നത്. “അവിടെയുള്ള തെരുവുകളിലും അമ്ബലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകള്‍ക്ക് ശേഷം ഞാൻ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി ചെന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ എന്നെ ശരിക്കും ഭയപ്പെടുത്തി”, ഐശ്വര്യ പറഞ്ഞു.
ഷൂട്ടിങ്ങിന് ഒരു ദിവസം ഇടവേള കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് അമ്ബലങ്ങള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചാണ് നടി വിഡിയോയില്‍ പങ്കുവയ്ക്കുന്നത്. “അവധി കിട്ടിയപ്പോള്‍ ഞാൻ തിരുവനന്തപുരത്ത് അമ്ബലങ്ങള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സീരിയല്‍ ചെയ്യുന്ന കമ്ബനിയില്‍ അറിയിച്ചപ്പോള്‍ കാര്‍ ഒന്നും ഒഴിവില്ല എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഓട്ടോയ്ക്കു പോകാൻ തീരുമാനിച്ചു. രാവിലെ എന്റെ ജോലികളെല്ലാം കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ അമ്ബലങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയും, ഇതാണ് ഞാൻ ചിന്തിച്ചത്”, ഐശ്വര്യ പറഞ്ഞു.
“അന്ന് രാത്രി ഹോട്ടലില്‍ അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാൻ ഓട്ടോ എവിടെ കിട്ടും എന്ന് അന്വേഷിച്ചു. അവൻ എന്നോട് കാര്യം തിരക്കി. അമ്ബലത്തില്‍ പോകാനാണെന്ന് ഞാനും പറഞ്ഞു. എന്നാല്‍ അവന്റെ മറുപടി സ്വന്തം കാര്‍ ഉണ്ടെങ്കില്‍ മാത്രമേ പോകാവൂ എന്നായിരുന്നു. അവൻ എന്നോട് ചില പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞു. എനിക്ക് സ്വന്തം വാഹനവും ഡ്രൈവറും ഉണ്ടെങ്കിലേ ഞാൻ ചെറുപ്പം മുതല്‍ സന്ദര്‍ശിച്ച ക്ഷേത്രങ്ങളില്‍ പോകാവൂ എന്നാണോ നീ പറയുന്നത് എന്ന് ഞാൻ അവനോട് ചോദിച്ചു, ‘അതേ’ എന്നായിരുന്നു മറുപടി”, ഐശ്വര്യ പറഞ്ഞു.