ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് – ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡ്. ഇവരുടെ ഭർത്താവ് സുരേഷ് കുമാർ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ ബിനാമിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇ.ഡി റെയ്ഡ് നടത്തുന്നതെന്നാണ് ലഭ്യമാകുന്ന സൂചന. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഫാരിസ് അബൂബക്കറിന്‍റെ ഓഫീസുകളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടര്‍ച്ചയായാണ് ഫാരിസിന്‍റെ ബിനാമിയെന്ന ആരോപണം നിലനില്‍ക്കുന്ന സുരേഷ് കുമാറിന്‍റെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നത്.
ഇന്നലെ മുതലാണ് സുരേഷ് കുമാറിന്‍റെ വീട്ടില്‍ ഇ.ഡി പരിശോധന തുടങ്ങിയത്. നിരവധി രേഖകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് സൂചന. ഇവിടെനിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുരേഷ് കുമാര്‍ നേരത്തെ വീക്ഷണം പത്രത്തിന്‍റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്നു. പിന്നീട് അമൃത ടിവിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി. അതിനുശേഷം ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള മെട്രോ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് മാനേജരും ഇപ്പോള്‍ കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മാറുകയായിരുന്നു.