വീട്ടിലെ കിടപ്പുമുറിയാണ് ഏറ്റവും സുരക്ഷിതമെന്ന് ചിലപ്പോഴൊക്കെ നമ്മുക്ക് തോന്നാറുണ്ട്. എന്നാല്‍ കിടപ്പുമുറിയില്‍ നിന്നും ഒമ്ബത് അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ കണ്ടെത്തിയ കർണാടകയിലെ കുടുംബത്തിന് ഇനി ഒരിക്കലും അങ്ങനൊരു തോന്നലുണ്ടാകില്ല. കിടപ്പുമുറിയുടെ ചുമരില്‍ പണിതിരുന്ന തട്ടിന് മുകളില്‍ വച്ച മൂടിയില്ലാതിരുന്ന ഇരുമ്ബ് പെട്ടിയിലായിരുന്നു രാജവെമ്ബാല ഉണ്ടായിരുന്നത്. പാമ്ബിനെ കണ്ടെത്തിയതിന് പിന്നാലെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു.
ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൂറ്റന്‍ രാജവെമ്ബാലയെ പിടികൂടി. പാമ്ബിനെ പിടികൂടുന്ന വീഡിയോ അഗുബ റെയിന്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഫീല്‍ഡ് ഡയറക്ടറായ അജയ് വി ഗിരി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചതിന് പിന്നാലെ വൈറലായി.വീഡിയോ പങ്കുവച്ച് കൊണ്ട് അജയ് ഗിരി ഇങ്ങനെ എഴുതി,’വീടിന്‍റെ കിടപ്പുമുറിയില്‍ ഒരു രാജവെമ്ബാലയെ (~9 അടി നീളം) കണ്ടെത്തി. ഉടമ പരിഭ്രാന്തരായി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു. സ്ഥിതിഗതികള്‍ എആര്‍ആര്‍എസിനെ അറിയിച്ചു. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നാട്ടുകാർക്ക് ഫോണില്‍ നിർദ്ദേശം നല്‍കി, പിന്നാലെ സ്ഥലത്തേക്ക് വിട്ടു” ഗിരി വീഡിയോയ്ക്ക് ഒപ്പം എഴുതി.
വീഡിയോയില്‍ വീട്ടിനുള്ളില്‍ നിരവധി സ്ത്രീകള്‍ നില്‍ക്കുന്നതിനിടെയിലൂടെ ക്യാമറ സഞ്ചരിച്ച് കിടപ്പുമുറിയിലെ തട്ടിന് മുകളിലെ ഇരുമ്ബ് പെട്ടിക്ക് സമീപത്തെത്തുമ്ബോള്‍ അതിനുള്ളില്‍ സുഖമായിരിക്കുന്ന ഒരു കൂറ്റന്‍ രാജവെമ്ബാലയെ കാണാം. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ കൈയിലെ നീണ്ട വടി ഉപയോഗിച്ച് സൂക്ഷമതയോടെ പാമ്ബിനെ ഇരുമ്ബ് പെട്ടിയില്‍ നിന്നും പിടികൂടി പുറത്തെത്തിക്കുന്നു.

















