അക്ഷരാർത്ഥത്തിൽ ഹോളിവുഡ് സ്റ്റൈൽ; വെള്ളിത്തിരയിൽ അഴിഞ്ഞാടി അമിതാഭ് ബച്ചനും, പ്രഭാസും; നെഗറ്റീവ് ഷെയ്ഡിൽ വിസ്മയിപ്പിച്ച് കമൽഹാസൻ; ഇത് നാഗ് അശ്വിൻ ബ്രില്ല്യൻസ്: കൽക്കി കഥ തന്തുവും, റിവ്യൂവും വായിക്കാം.
വൻ മുതല്‍മുടക്കില്‍ വരുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ഹോളിവുഡ് ചിത്രങ്ങള്‍ ചിത്രങ്ങള്‍ കണ്ട് കണ്ണുമിഴിച്ചിരുന്നിട്ടുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗവും. അത്തരം ചിത്രങ്ങള്‍ക്ക് പ്രത്യേക ആരാധകരുമുണ്ട്. ഇന്ത്യൻ ഭാഷയില്‍ എന്നെങ്കിലും ഇതുപോലൊരുചിത്രം ആഗ്രഹിച്ചുകൊണ്ടാവും പലരും ആ ചിത്രങ്ങള്‍ കണ്ടുതീർക്കുക. ഇതാ നിങ്ങളുടെ ആ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് നാഗ് അശ്വിനും സംഘവും, കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലൂടെ.
മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിൻ പ്രേക്ഷകർക്കുമുന്നിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. കാശി, ശംഭാല, കോംപ്ലക്സ് എന്നിങ്ങനെ മൂന്നിടത്തായാണ് കഥ നടക്കുന്നത്. ഇന്ത്യയിലെ ആദ്യ നഗരമാണ് കാശി. ആ കാശി ഇന്ന് ഭൂമിയില്‍ ഏറ്റവും ഒടുവില്‍ നശിച്ച സ്ഥലമായിരിക്കുന്നു. കാശിയില്‍ ആകാശംമുട്ടുന്ന സ്തൂപം കണക്കേയുള്ള, വരേണ്യവിഭാഗം മാത്രം താമസിക്കുന്ന രാജ്യമാണ് കോംപ്ലക്സ്. കോംപ്ലക്സിനെതിരെ പോരാടുന്ന റിബലുകളുടെ നാടാണ് ശംഭാല.
കഥ നടക്കുന്ന മൂന്നിടങ്ങള്‍ മുതല്‍ തുടങ്ങുന്നു കല്‍ക്കിയുടെ വിസ്മയലോകം. ഭൂമിയിലുണ്ടായിരുന്ന, മനുഷ്യർ ഉപയോഗിച്ചിരുന്ന സകല വിഭവങ്ങളും ഉള്ള കോംപ്ലക്സ് ഒരു സ്വപ്നഭൂമികയായാണ് നാഗ് അശ്വിൻ വിഭാവനം ചെയ്തിരിക്കുന്നത്. നല്ല വെള്ളവും ഭക്ഷണവും സകല സൗകര്യങ്ങളുള്ള ഇവിടെയെത്താനാണ് ഓരോ കാശിക്കാരും ശ്രമിക്കുന്നത്. സാധനസാമഗ്രികളുടെ വിനിമയത്തിന് പണത്തിന് പകരം യൂണിറ്റുകളാണ് കൈമാറേണ്ടത്. അടിമുടി ദുരൂഹത നിറഞ്ഞ യാസ്കിൻ എന്നയാളാണ് ഇതിന്റെയെല്ലാം പരമാധികാരി. അയാളുടെ ലക്ഷ്യത്തിനെതിരെയാണ് ശംഭാലക്കാർ സായുധ വിപ്ലവത്തിനൊരുങ്ങുന്നത്. ഇന്ത്യൻ സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ടെക്നിക്കില്‍ ബ്രില്ല്യന്റ് എന്നുവിശേഷിപ്പിക്കാൻ പോന്ന സംഗതികള്‍ ഒരുക്കിവെച്ചിട്ടുണ്ട് നാഗ് അശ്വിനും കൂട്ടരും.
താരപ്രകടനങ്ങളിലേക്കുവന്നാല്‍ അശ്വത്ഥാമാവായി അമിതാഭ് ബച്ചനെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് സംവിധായകൻ. ഒരുവേള ചിത്രത്തിലെ നായകൻ ബിഗ് ബിയാണോ എന്ന് ചോദിച്ചാലും തെറ്റുപറയാനാവില്ല. സംഘട്ടനരംഗങ്ങളിലുള്‍പ്പെടെ ഈ പ്രായത്തിലും അദ്ദേഹം എടുത്തിരിക്കുന്ന റിസ്കിനെ എഴുന്നേറ്റുനിന്ന് കയ്യടിച്ചേ മതിയാവൂ. ഭൈരവ എന്ന കഥാപാത്രമായെത്തിയ പ്രഭാസും പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നുണ്ട്. ഭൈരവയും ബുജിയും ചേർന്നുള്ള രംഗങ്ങള്‍ ഒരേസമയം രസകരവും ഹോളിവുഡ് നിലവാരം പുലർത്തുന്നവയുമാണ്. യാസ്കിൻ ആയെത്തി ഞെട്ടിക്കുന്നുണ്ട് ഉലകനായകൻ കമല്‍ഹാസൻ. രൂപത്തില്‍ മാറ്റം വരുത്തി സ്ക്രീനിലെത്തി കയ്യടിവാങ്ങുന്ന പതിവ് ഇക്കുറിയും കമല്‍ തെറ്റിച്ചിട്ടില്ല. സുമതി എന്ന നായിക വേഷത്തിലെത്തി ദീപിക പദുക്കോണ്‍ പക്വതയാർന്ന പ്രടനമാണ് കാഴ്ചവെച്ചത്. ശാശ്വത ചാറ്റർജി, ശോഭന, അന്ന ബെൻ, പശുപതി, രാജേന്ദ്ര പ്രസാദ്, ദിഷ പഠാണി എന്നിവരുടെ കഥാപാത്രങ്ങളും സിനിമയില്‍ വെറുതെ വന്നുപോകുന്നവരല്ല.
സ്ക്രീനിന് മുന്നിലും പിന്നിലും ചില സർപ്രൈസുകളൊരുക്കി അദ്ഭുതപ്പെടുത്തുന്നുണ്ട് ടീം കല്‍ക്കി. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് സന്തോഷ് നാരായണൻ ഒരുക്കിയ സംഗീതം. പ്രത്യേകിച്ച് പശ്ചാത്തലസംഗീതം. സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തുന്നതാണ് സനായുടെ സംഗീതവിഭാഗം. തമിഴിലെ കട്ട ലോക്കല്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ്, അല്ലെങ്കില്‍ യഥാർത്ഥ മുഖമാണ് കല്‍ക്കിയില്‍ കാണാനാവുക. അന്താരാഷ്ട്ര നിലവാരമുള്ളത് എന്നുതന്നെ സന്തോഷ് നാരായണന്റെ സംഗീതവിഭാഗത്തെ പറയാം.
മഹാനടി സംവിധാനം ചെയ്ത നാഗ് അശ്വിൻതന്നെയാണോ ഇതുപോലൊരു ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം ഓരോ മേഖലയിലേയും ഏറ്റവും മികച്ച ആളുകളെ അവർക്കുള്ളിലെ ഏറ്റവും മികച്ചതിനെയാണ് കല്‍ക്കിയിലൂടെ നാഗ് അശ്വിൻ പുറത്തെത്തിച്ചിരിക്കുന്നത്. പലപ്പോഴും ചില അന്യഭാഷാ സിനിമകള്‍ ഇറങ്ങുമ്ബോള്‍ പരസ്യവാചകം പോലെ പറയാറുണ്ട് ഹോളിവുഡ് സ്റ്റൈല്‍ എന്ന്. സ്റ്റാർ വാർ പോലെ, മാഡ് മാക്സ് പോലെ ഡ്യൂണ്‍ പോലൊരു ചിത്രം നമുക്കുമുണ്ടെന്ന് ഇനി സിനിമാ ലോകത്തോടുതന്നെ നമുക്ക് വിളിച്ചുപറയാം. അതെ, ഇതാ ഒരു പാൻ ഗ്ലോബല്‍ സിനിമ പിറന്നിരിക്കുന്നു.