![](https://keralaspeaks.news/wp-content/uploads/2024/06/20240625_152310-COLLAGE-780x470.jpg)
കോട്ടയം നഗരത്തിൽ 7 ഏക്കറോളം പാടശേഖരം നികത്തിയെടുത്ത് വൻകിട കൺവെൻഷൻ സെന്റർ പടുത്തുയർത്താൻ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ്/ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആയ വെക്സ്കോ ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിൽ. കൊല്ലാട് കഞ്ഞിക്കുഴി റോഡിൽ മാർ ബസേലിയോസ് സ്കൂളിന് സമീപത്തായി ആണ് പദ്ധതി സ്ഥാപിതമാകുന്നത്. കൊടുരാറിനോട് ചേർന്ന് പ്രകൃതിരമണീയമായ ഭൂപ്രദേശമാണെങ്കിലും പദ്ധതിക്കായി വൻ പരിസ്ഥിതി ആഘാതമാണ് സൃഷ്ടിക്കുന്നത്.
കൃഷിക്ക് യോഗ്യമാക്കാവുന്ന പാടശേഖരമാണ് പദ്ധതിക്ക് വേണ്ടി മണ്ണിട്ട് നികത്തുന്നത്. ഇത് പ്രദേശത്തെ പ്രളയ സാധ്യത വർദ്ധിപ്പിക്കുന്നു. തൽസ്ഥിതിയിൽ തന്നെ കനത്ത മഴ പെയ്യുമ്പോൾ പ്രളയബാധിതമായ പ്രദേശത്ത് തണ്ണീർത്തടവും പാടശേഖരവും നികത്തി കൺവെൻഷൻ സെന്റർ നിർമ്മിതിക്ക് തയ്യാറെടുക്കുമ്പോൾ വൻ അഴിമതി സംശയിക്കേണ്ടതുണ്ട്. കോടതി ഉത്തരവിന്റെ ആനുകൂല്യം ഉണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത്തരം ഒരു ഉത്തരവ് നേടുവാൻ സ്വകാര്യ ഗ്രൂപ്പിന് കഴിയണമെങ്കിൽ അതിനു പിന്നിൽ അധികൃതരുടെ ഒത്താശ ഉണ്ടായേ മതിയാവൂ.
![](https://keralaspeaks.news/wp-content/uploads/2024/06/1001220564-1024x769.jpg)
കൊടൂരാറിനോട് ചേർന്ന് ഏക്കർ കണക്കിന് പാടശേഖരങ്ങൾക്കിടയിലാണ് കൺവെൻഷൻ സെന്റർ പടുത്തുയർത്തുന്നത്. വർഷങ്ങളായി കൃഷിയില്ലെങ്കിലും തണ്ണീർത്തടം എന്ന രീതിയിൽ പ്രളയ നിയന്ത്രണത്തിന് ഈ പാടശേഖരങ്ങൾ നൽകുന്ന സംഭാവന ചെറുതല്ല. ഇത് പാടെ തകിടം മറിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളോട് രാഷ്ട്രീയ നേതൃത്വം കണ്ണടയ്ക്കുന്നതിനും ദുരൂഹതയുണ്ട്. എല്ലാവരെയും വേണ്ടപോലെ കണ്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
പദ്ധതി പ്രദേശം സ്ഥിരമായി പോലീസ് നിയന്ത്രണം ഉള്ള മേഖലയായിരുന്നു. വ്യാപകമായ വാഹന പരിശോധനയും ഈ റൂട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മണ്ണടിക്കാൻ തുടങ്ങിയതോടെ ഇതും നിന്ന മട്ടാണ്. ഇതിന് പിന്നിലും അവിഹിത ഇടപാടുകൾ സംശയിക്കപ്പെടുന്നുണ്ട്. എന്തായാലും വമ്പൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നവർ ഇനിയൊരു മഹാപ്രളയം ഉണ്ടായാൽ കണ്ണീരൊലിപിച്ച് ഇറങ്ങുമ്പോൾ പൊതുജനം പ്രതികരിക്കേണ്ടിയിരിക്കുന്നു.