കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടന്റെ സ്വന്തം ബൂത്തിൽ തോമസ് ചാഴിക്കാടൻ പിന്നിലായത് 58 വോട്ടുകൾക്ക്; ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി മുത്തോലി പഞ്ചായത്തിലും കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പിന്നിൽ: സർക്കാർ ശമ്പളം പറ്റി പാർട്ട് ടൈം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ജോസ് കെ മാണിയുടെ വിശ്വസ്തനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്.
![](https://keralaspeaks.news/wp-content/uploads/2024/06/FB_IMG_1717728010090.jpg)
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് പാലായിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. പാലാ നിയോജകമണ്ഡലത്തിന്റെ ഭാഗമായ 13ല്‍ 12 മണ്ഡലങ്ങളിലും ഫ്രാൻസിസ് ജോർജ് ലീഡ് ചെയ്തു. ഇതിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഏറ്റവും അധികം ഞെട്ടിച്ചത് മുത്തോലി പഞ്ചായത്തിൽ ഫ്രാൻസിസ് ജോർജ് നേടിയ ലീഡാണ്. മുത്തോലി പഞ്ചായത്തിലെ പാർട്ടിയുടെ മുഖം കേരള നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ ആണ്.
ജോസ് കെ മാണിയുടെ വിശ്വസ്തനാണ് ടോബിൻ. ഈ സ്വാധീനം ഉപയോഗിച്ചാണ് മികച്ച ജന പിന്തുണയുണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടെ പാർട്ടിക്കുള്ളിൽ ടോബിൻ വെട്ടി നിരത്തിയത്. ഒരുകാലത്ത് മാണിയുടെ വിജയം ഉറപ്പിച്ചിരുന്നത് മുത്തോലിയിലെ ഭൂരിപക്ഷം ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മരണശേഷം ടോബിൻ കെ അലക്സ് മണ്ഡലം പ്രസിഡന്റ് ആയിരിക്കെ മുത്തോലി പഞ്ചായത്ത് ഭരണം ബിജെപി പിടിച്ചെടുത്തു. കൂടാതെ മുത്തോലി അടങ്ങുന്ന ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ടോബിൻ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായ ജോസ് മോൻ മുണ്ടക്കലിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി.
ജനങ്ങൾക്കും അണികൾക്കും ഇയാൾ സ്വീകാര്യനല്ല എന്ന ജനവിധി പോലും മാനിക്കാതെയാണ് മാണിയുടെ വിശ്വസ്തനായിരുന്ന ഫിലിപ്പ് കുഴികുളത്തെ പദവിയിൽ നിന്ന് നീക്കം ചെയ്ത് ജോസ് കെ മാണി ടോബിൻ കെ അലക്സിനെ നിയോജകമണ്ഡലം പ്രസിഡന്റ് ആയി ഉയർത്തിയത്. കൂടാതെ സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയും സമ്മാനിച്ചു. എയ്ഡഡ് സ്കൂൾ അധ്യാപകനായി സർക്കാർ ശമ്പളം പറ്റുന്ന ഇദ്ദേഹം തന്നെ ബാങ്ക് ഭരണവും പാർട്ടി പദവികളും എല്ലാം ഒരുപോലെ കയ്യടക്കി വയ്ക്കുന്നതിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്ത്തിയുണ്ട്.
ചരിത്രത്തിലാദ്യമായി ഇപ്പോൾ മുത്തോലി പഞ്ചായത്തിൽ കേരള കോൺഗ്രസ് എം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഡ് കൈവിട്ടിരിക്കുകയാണ്. മണ്ഡലത്തിൽ പിന്നിൽ പോയി എന്ന് മാത്രമല്ല നിയോജകമണ്ഡലം പ്രസിഡന്റിന്റെ സ്വന്തം ബൂത്തിലും തോമസ് ചാഴിക്കാടൻ പിന്നിലായി. 58 വോട്ടുകളാണ് ഇവിടെ ഫ്രാൻസിസ് ജോർജ് കൂടുതലായി പിടിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റ് പാർട്ടി പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലുപ്പടവൻ രാജിവച്ചതോടെയാണ് ടോബിന്റെ രാജിക്ക് വേണ്ടിയും പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് ഉയരുന്നത്.
മരണവീടുകളിൽ പോയി മണിക്കൂറുകളോളം ചെലവഴിക്കുന്നത് അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ടോബിൻ മനസ്സിലാക്കണം എന്നാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ മാണി പാലായിൽ മത്സരിക്കാത്ത സാഹചര്യത്തിൽ ടോബിനാവും സ്ഥാനാർത്ഥിയാകുക എന്ന പ്രചരണവും ഇദ്ദേഹത്തോട് അടുപ്പമുള്ളവർ രഹസ്യമായി നടത്തുന്നുണ്ട്. സ്വന്തം ബൂത്തിൽ പോലും പാർട്ടിയെ ദയനീയമായി പിന്നോട്ട് അടിപ്പിച്ച നേതാവ് നിയമസഭയിൽ മത്സരിച്ചാൽ നോമിനേഷൻ കൊടുക്കുമ്പോൾ തന്നെ പരാജയം ഉറപ്പാക്കാമെന്ന് പാർട്ടിയിലെ എതിർവിഭാഗം പരിഹസിക്കുന്നുണ്ട്. പാലാ മണ്ഡലം പ്രസിഡൻറ് കാട്ടിയ രാഷ്ട്രീയ ധാർമികത നിയോജകമണ്ഡലം പ്രസിഡണ്ടും കാട്ടണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. രഹസ്യമായ മുറുമുറുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പരസ്യ പൊട്ടിത്തെറിയിലേക്ക് എത്താനുള്ള സാധ്യതകളും നിലനിൽക്കുന്നു.