![](https://keralaspeaks.news/wp-content/uploads/2024/06/n6152397081717697510980555fedac53b4d90fbd5666389bcc8d3262d918cada79a674d5f1e717a7cbf993.jpg)
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ ചിത്രം കഴുത്തിൽ തൂക്കിനടത്തിച്ച ശേഷം ആടിനെ നടുറോഡില്‍ വെട്ടിക്കൊന്ന ഡിഎംകെ പ്രവര്‍ത്തകരുടെ നടപടി വിവാദത്തില്‍. കൃഷ്ണഗിരി ജില്ലയിലെ പയ്യൂര്‍ പഞ്ചായത്തിലാണ് സംഭവം. ഏതാനും പേര്‍ നടുറോഡില്‍ ആടിനെ വെടിക്കൊല്ലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ആടിന്റെ തലയ്ക്ക് കെ അണ്ണാമലൈയുടെ ചിത്രം തൂക്കിയ ശേഷം മാല ചാര്‍ത്തി. ഒരാള്‍ ആടിനെ കാലില്‍ പിടിക്കുന്നതും മറ്റൊരാള്‍ തലവെട്ടുന്നതുമാണ് വീഡിയോയിലുള്ളത്. രക്തം വാര്‍ന്നൊഴുകുന്ന ആടിനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ ബിജെപിയും സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും രംഗത്തെത്തി.
ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് തന്നോട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ തന്നെ നേരിട്ട് സമീപിക്കണമെന്ന് കോയമ്ബത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു. ആവശ്യമെങ്കില്‍ അവര്‍ക്ക് എന്നെ നേരിടാം. ഞാന്‍ കോയമ്ബത്തൂരില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
To celebrate the electoral defeat of #TamilNadu's #BJP president #KAnnamalai, some #DMK members were seen beheading a goat carrying a picture of #Annamalai. The members “symbolically” slaughtered the goat in broad daylight as a reaction to his recent defeat in the Parliamentary… pic.twitter.com/zPioAkZQiB
— Hate Detector 🔍 (@HateDetectors) June 6, 2024
തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റും പാര്‍ട്ടി വക്താവുമായ നാരായണന്‍ തിരുപ്പതി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അപലപിച്ചുകൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്തു. പിന്നാലെ ബിജെപി സംസ്ഥാന കമ്മിറ്റിയും തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ റീപോസ്റ്റ് ചെയ്തു. ‘ആടിനെ നടുറോഡില്‍ കൊല്ലുകയും അണ്ണാമലൈയ്‌ക്കെതിരേ ആക്രോശിക്കുകയും അദ്ദേഹത്തിന്റെ തോല്‍വി ആഘോഷിക്കുകയും ചെയ്യുന്നത് തമിഴ്‌നാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നതിനാലാണെന്ന് ഏറ്റവും നീചമായ രാഷ്ട്രീയത്തെയാണ് ഇത് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
ചെറിയ കുട്ടികളെ അണ്ണാമലൈബകെയ്‌ക്കെതിരേ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കുട്ടികളില്‍ വെറുപ്പും രോഷവും ഉണര്‍ത്തുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിപക്ഷത്തിന്റെ മണ്ടത്തരവും വൃത്തികെട്ട രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതുമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയും അറസ്റ്റും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും തിരുപ്പതി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 19ന് തമിഴ്‌നാട്ടില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്തെ 39 സീറ്റുകളിലും അയല്‍സംസ്ഥാനമായ പുതുച്ചേരിയിലും വിജയിച്ചു. തമിഴ്‌നാട്ടില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ സംപൂജ്യരാക്കിയാണ് വിജയിച്ചത്. ബിജെപി പ്രസിഡന്റ് അണ്ണാമലൈ കോയമ്ബത്തൂരില്‍ ഡിഎംകെയുടെ ഗണപതി പി രാജ്കുമാറിനോട് പരാജയപ്പെട്ടിരുന്നു.