![](https://keralaspeaks.news/wp-content/uploads/2024/07/n6201666081719828948632e8e2dc7449c997d65e42cf40bcaaed546b184b538e3a136da49203a75f064afb-700x470.jpg)
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം ജനങ്ങള്‍ നല്‍കിയ പ്രഹരം മാത്രമല്ല, മോദി-ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍ പുകയുന്ന അമര്‍ഷം കൂടിയാണെന്ന് റിപ്പോര്‍ട്ട്. യുപിയിലെ കനത്ത പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച 40 അംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ നിസ്സഹകരണത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 78 ഇടത്തും സന്ദര്‍ശിച്ചാണ് ഇവര്‍ റിപ്പോർട്ട് തയ്യാറാക്കിയത്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും മറനീക്കി പുറത്തുവരുന്നുണ്ട്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നടത്തണമെന്ന് ബിജെപി നേതാവ് അശ്വനി ചൗബെ ആവശ്യപ്പെട്ടത് ജനതാദള്‍ യുണൈറ്റഡുമായുള്ള (ജെഡിയു) അഭിപ്രായ ഭിന്നത കൊണ്ട് മാത്രമല്ലെന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബിജെപിയും ജെഡിയുവും തമ്മില്‍ നല്ല ഭിന്നതയിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അശ്വനി ബിജെപിയെ വെട്ടിലാക്കിയത്.
ബിഹാറിലെ ബക്‌സര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായിരുന്ന അശ്വനി ചൗബെയ്ക്ക് സീറ്റ് നല്‍കാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എതിരെ വലിയ എതിര്‍പ്പാണ് സംസ്ഥാന ഘടകത്തിലുള്ളതെനന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രാഹ്‌മിണ്‍ വിഭാഗത്തില്‍ പെടുന്ന അശ്വനി, ന്യൂനപക്ഷ വിദ്വേഷ പ്രചാരണം കൊണ്ട് ശ്രദ്ധേയനായ നേതാവാണ്. തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്‌എസ് തലവന്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയതിന് പിന്നാലെ അശ്വനിയും നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.