പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്: വരാനിരിക്കുന്നത് തീപാറും പോരാട്ടം; ഷാഫിയുടെ മണ്ഡലം നിലനിർത്തേണ്ടത് കോൺഗ്രസിന് അഭിമാന പ്രശ്നം; കഴിഞ്ഞ നിയമസഭയിലെയും ഈ ലോക്സഭയിലെയും വോട്ട് കണക്കിൽ മണ്ഡലത്തിൽ രണ്ടാമത് ബിജെപി; സിപിഎം മൂന്നാമതായാൽ പിണറായിയുടെ വില വീണ്ടും ഇടിയും എന്ന ആശങ്ക എൽഡിഎഫിന്; വിശദാംശങ്ങളും വോട്ട് കണക്കുകളും വായിക്കാം.
നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പെത്തുമ്ബോള്‍, ഷാഫി പറമ്ബില്‍ മൂന്നുതവണ വിജയിച്ച പാലക്കാട് നിലനിർത്താൻ കോൺഗ്രസ് മികച്ച മത്സരം കാഴ്ചവെക്കേണ്ടി വരും എന്ന് ഉറപ്പാണ്. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത് എന്നതുകൊണ്ടാണ് ഇത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഫോട്ടോ ഫിനിഷിലാണ് ബി.ജെ.പി. രണ്ടാംസ്ഥാനത്തായത്. ഗ്രാമീണ മേഖലയില്‍ മികച്ച വോട്ടുബാങ്കുള്ള എല്‍.ഡി.എഫും പോരിനിറങ്ങുന്നതോടെ ശക്തമായ ത്രികോണമത്സരമാണ് നടക്കുക.
മൂന്നു മുന്നണികൾക്കും ഒരുപോലെ സാധ്യത കൽപ്പിക്കാവുന്ന ഒരു പോരാട്ടം എന്ന നിലയിലേക്ക് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറും എന്ന് ഉറപ്പാണ്. മികച്ച സ്ഥാനാർത്ഥികളെ ഇറക്കി വിജയം ഉറപ്പിക്കാൻ മൂവരും ശ്രമിക്കും. ഷാഫിയുടെ വിജയം ഉറപ്പിക്കേണ്ടത് യുഡിഎഫിന്റെ അഭിമാന പ്രശ്നം കൂടിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരവധി സിറ്റിംഗ് എംപിമാർ വിജയിച്ചു കയറിയെങ്കിലും തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പല സിറ്റിംഗ് മണ്ഡലങ്ങളും കോൺഗ്രസിന് കൈവിട്ടു പോയിരുന്നു. ഇക്കുറി ഇത് ആവർത്തിക്കാതിരിക്കേണ്ടത് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉറപ്പാക്കാൻ നിർണായകമാണ്.
ബിജെപിയെ സംബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡലം അവരുടെ എ ക്ലാസ് മണ്ഡലമാണ്. ഷാഫി പറമ്പിലിന്റെ വ്യക്തിപ്രഭാവമാണ് കഴിഞ്ഞതവണ ബിജെപിക്ക് പരാജയം ഉറപ്പിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സീറ്റ് വിജയിച്ചു നിൽക്കുന്ന അവസരത്തിൽ ഉപതിരഞ്ഞെടുപ്പിൽ നിയമസഭാ സീറ്റ് കൂടി വിജയിക്കാനായാൽ കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് അത് വലിയ രീതിയിൽ ഗുണം ചെയ്യും എന്നും അവർ വിലയിരുത്തുന്നുണ്ട്. എന്നാൽ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കുക എന്നതാണ് അവർക്ക് മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ തവണ മത്സരിച്ച ‘മെട്രോ മാൻ’ ഇ ശ്രീധരൻ മത്സരത്തിനുണ്ടാവില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആവില്ല എന്ന് ന്യായം പറയാമെങ്കിലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ ആ ന്യായം വിലപ്പോവില്ല എന്നതാണ് ഇടതുമുന്നണിക്കും, സിപിഎമ്മിനും വെല്ലുവിളി. മണ്ഡലത്തിൽ വിജയിക്കാൻ ആയില്ലെങ്കിൽ കൂടിയും രണ്ടാം സ്ഥാനമെങ്കിലും ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രിപദത്തിൽ തുടരുന്ന പിണറായിയുടെ ധാർമികത പോലും ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ ഭരണത്തിന്റെ ആനുകൂല്യങ്ങൾ മുതലാക്കി ഏറ്റവും മികച്ച പോരാട്ടം തന്നെയാവും സിപിഎമ്മും പുറത്തെടുക്കുക.
ലോക്സഭ: യു.ഡി.എഫ്. ഒന്നാമത്, ഭൂരിപക്ഷം 9,707; 2019നെ അപേക്ഷിച്ച് വോട്ടിലും ഭൂരിപക്ഷത്തിലും വലിയ വർദ്ധന.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. ഒന്നാം സ്ഥാനം നിലനിർത്തി. 52,779 വോട്ടാണ് യു.ഡി.എഫ്. സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ നേടിയത്. 9,707 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. 43,072 വോട്ടുമായി ബി.ജെ.പി. സ്ഥാനാർഥി സി. കൃഷ്ണകുമാർ രണ്ടാമതെത്തിയപ്പോള്‍ 34,640 വോട്ടുമായി എല്‍.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ മൂന്നാമതായി. 2019-ലും യു.ഡി.എഫ്. ആയിരുന്നു ഒന്നാംസ്ഥാനത്ത്. 48,425 വോട്ടാണ് അന്ന് യു.ഡി.എഫ്. നേടിയത്. 44,086 വോട്ടുമായി എല്‍.ഡി.എഫ്. മണ്ഡലത്തില്‍ രണ്ടാമനായപ്പോള്‍ ബി.ജെ.പി.ക്ക് 39,963 വോട്ടാണ് ലഭിച്ചത്. 4,339 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുണ്ടായിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം
യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്ബിലും എൻ.ഡി.എ. സ്ഥാനാർഥി ഇ. ശ്രീധരനും എറ്റുമുട്ടിയ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഫോട്ടോഫിനിഷില്‍ യു.ഡി.എഫ്. മണ്ഡലം നിലനിർത്തി. 3,859 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിനുണ്ടായിരുന്നത്. ഷാഫി പറമ്ബില്‍ 54,079 വോട്ട് നേടിയപ്പോള്‍ ഇ. ശ്രീധരന് 50,220 വോട്ട് ലഭിച്ചു. ഇവിടെയും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തായി. എന്നാല്‍, 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭേദപ്പെട്ട ഭൂരിപക്ഷമുണ്ടായിരുന്നു. 17,483 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ഷാഫി പറമ്ബിലിന് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രനാണ് രണ്ടാമതെത്തിയത്. എല്‍.ഡി.എഫ്. സ്ഥാനാർഥി എൻ.എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായി.
തദ്ദേശ തിരഞ്ഞെടുപ്പിലും മേല്‍ക്കൈ യു.ഡി.എഫിന്
പാലക്കാട് നഗരസഭയില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും മണ്ഡലത്തിലുള്‍പ്പെടുന്ന ആകെ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും നേട്ടം യു.ഡി.എഫിനാണ്.പാലക്കാട് നഗരസഭയും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളുമാണ് പാലക്കാട് മണ്ഡലത്തില്‍പ്പെടുന്നത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് യു.ഡി.എഫിന് ആകെ 48,547 വോട്ട് ലഭിച്ചു. ഇടതുമുന്നണിക്ക് 45,231 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി.യ്ക്ക് 38,654 വോട്ട് ലഭിച്ചു.