ബസ്സിലെ മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ ആര്യ രാജേന്ദ്രൻ കുടുങ്ങുമായിരുന്നു; റിയാസ് – കടകംപള്ളി പോരിൽ മരുമകൻ മന്ത്രിക്ക് വിമർശനം; സ്പീക്കർ ഷംസീർ നടക്കുന്നത് അമിത് ഷായുടെ മകന്റെ കൂട്ടാളിക്കൊപ്പം: സിപിഎം നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് ഗുരുതര ആരോപണങ്ങൾ.
![](https://keralaspeaks.news/wp-content/uploads/2024/07/n6201311311719825246860de886708e218978484647940aa0e2c72a19af2d2ad7b13fd1f04068d891b4056-780x457.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. കെഎസ്‌ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതു ജനങ്ങള്‍ക്കിടയില്‍ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.
മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കള്‍ കുറ്റപ്പെടുത്തി. മേയയറും കുടുംബവും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസമാണ്. ബസ്സില്‍ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കില്‍ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല. മുൻപ് പാർട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നില്‍ ഇരുമ്ബുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.
റിയാസ് – കടകംപള്ളി തർക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവർത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴില്‍ നിർത്തി. മാധ്യമങ്ങളില്‍ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമർശനം ഉയര്‍ന്നു.
ഷംസീറിന്‍റെ ബിസിനസ് ബന്ധം പാർട്ടി രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ല കമ്മറ്റി അംഗങ്ങള്‍ ആരോപിച്ചു. അമിത് ഷായുടെ മകനെയും കാറില്‍ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാള്‍ സഖാക്കള്‍ സമീപിച്ചപ്പോള്‍ ദേശാഭിമാനി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയര്‍ന്നു