മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിൽ ആധികാരിക ഭൂരിപക്ഷം യുഡിഎഫിന്; ക്രിസ്ത്യൻ വോട്ട് വിഹിതത്തിൽ ബിജെപിക്ക് വൻ വർദ്ധനവ്; ഇടതും ബിജെപിയും തമ്മിൽ വോട്ട് അന്തരം കേവലം രണ്ട് ശതമാനം മാത്രം: എൽഡിഎഫിന്റെ അടിവേരിളകുമെന്ന പ്രവചനവുമായി ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ – ശതമാന കണക്കുകൾ വിശദമായി വായിക്കാം
കഴിഞ്ഞ മൂന്ന് തവണയായി വിജയിക്കുന്ന മണ്ഡലത്തില്‍ ശശി തരൂരിന് തിരിച്ചടി നേരിടുമെന്നാണ് പ്രവചനം. 99,989 വോട്ടുകള്‍ക്കാണ് ശശി തരൂർ കഴിഞ്ഞതവണ ഇവിടെ വിജയിച്ചത്. കേരളത്തില്‍ യു.ഡി.എഫ്. 17 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ പ്രവചനം. എല്‍.ഡി.എഫ്. പരമാവധി ഒരു സീറ്റുവരെ നേടും. എൻ.ഡി.എക്ക് രണ്ടുമുതല്‍ മൂന്ന് സീറ്റുവരെയാണ് പ്രവചനം.
യു.ഡി.എഫിന് 41 ശതമാനവും എൻ.ഡി.എക്ക് 27 ശതമാനവും എല്‍.ഡി.എഫിന് 29 ശതമാനവും വോട്ടാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. മറ്റുള്ളവർ മൂന്ന് ശതമാനം വോട്ടും നേടും. ന്യൂനപക്ഷവോട്ട് യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നാണ് പ്രവചനം. 48% ക്രിസ്ത്യൻ വോട്ടും 59% മുസ്ലിം വോട്ടും യു.ഡി.എഫിന് ലഭിക്കും. എല്‍.ഡി.എഫിന് 26 ശതമാനം ക്രിസ്ത്യൻ വോട്ടും 33 ശതമാനം മുസ്ലിം വോട്ടും ലഭിക്കും. 23 ശതമാനം വരെ ക്രിസ്ത്യൻ വോട്ടുകള്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എൻ.ഡി.എ. നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
പുരുഷന്മാരില്‍ 43 ശതമാനവും സ്ത്രീകളില്‍ 39 ശതമാനവും യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. 28 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളും എല്‍.ഡി.എഫിന് വോട്ടുചെയ്തു. 26 ശതമാനം പുരുഷന്മാരും 28 ശതമാനം സ്ത്രീകളും ബി.ജെ.പിക്ക് വോട്ടുചെയ്തുവെന്നാണ് പ്രവചനം.