![](https://keralaspeaks.news/wp-content/uploads/2024/06/n6137447761717261817638c0529672e677f49fb81bafbba197cc431c772b1e9e38b71b5ca0ee359e244ff6.jpg)
ഏല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം വട്ടവും അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ വിവിധ പോളുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും അഞ്ച് എക്‌സിറ്റ് പോളുകളില്‍ ഇന്ത്യ സഖ്യം വളരെ പിന്നോക്കം പോകുമെന്ന് പ്രവചിക്കുന്നു.
എന്നാല്‍, ഒരു എക്‌സിറ്റ് പോളിലും എൻഡിഎ 400 കടക്കുമെന്ന് പറയുന്നില്ല. എൻഡിഎയ്ക്ക് 350 ലേറെ സീറ്റുകളാണ് എക്‌സിറ്റ് പോളുകളില്‍ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 125 മുതല്‍ 150 സീറ്റ് വരെയാണ് പ്രവചനം. എൻഡിഎ. വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോള്‍ പറയുന്നത്. എൻ.ഡി.എക്ക് 359 സീറ്റുകള്‍ ലഭിക്കാം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.
എൻഡിഎക്ക് പരമാവധി സീറ്റുകള്‍ പ്രവചിക്കുന്നത് ജൻ കി ബാത് എക്‌സിറ്റ് പോളാണ്. 362 മുതല്‍ 392 സീറ്റ് വരെയാണ് ജൻ കി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 141 മുതല്‍ 161 സീറ്റുവരെയാണ് ജൻ കി ബാതിന്റെ പ്രവചനം. 42 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. ഇന്ത്യ സഖ്യത്തിന്റെ 151 സീറ്റുകളില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും 18 ശതമാനം വോട്ടുകളായിരിക്കും കോണ്‍ഗ്രസിന് കിട്ടുകയെന്നും ജൻ കി ബാത്ത് സർവേ പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടർമാരില്‍ നിന്ന് ലഭിച്ച എക്‌സിറ്റ്‌പോള്‍ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.
ഇന്ത്യ ന്യൂസ്-ഡി ഡൈനമിക്‌സ് എൻഡിഎക്ക് 371 സീറ്റും ഇന്ത്യ സഖ്യത്തിന് 125 സീറ്റും പ്രവചിക്കുന്നു. എൻഡിഎക്ക് ഏറ്റവും കുറവ് സീറ്റ് പ്രവചിക്കുന്നത് റിപ്പബ്ലിക് ടിവി-പി മാർക്ക് ആണ്. 359 സീറ്റുകള്‍. ന്യൂസ് നേഷൻ എൻഡിഎക്ക് 342 മുതല്‍ 378 വരെയും, ഇന്ത്യ സഖ്യത്തിന് 153 മുതല്‍ 169 വരെയും സീറ്റുകള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക് ഭാരത് മെട്രിസ് എൻഡിഎക്ക് 368 ഉം ഇന്ത്യ സഖ്യത്തിന് 125 സീറ്റും പ്രവചിക്കുന്നു.