കര്‍ണാടകയില്‍ ഹൈ വോള്‍ട്ടേജ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി (എസ്) വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തങ്ങളുടെ അവസാന വട്ട തിരക്കിലാണ്. മെയ് 10 ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. സര്‍ക്കാരുകള്‍ മാറിമാറി വരുന്ന രീതി തകര്‍ത്ത് ദക്ഷിണേന്ത്യന്‍ കോട്ട നിലനിര്‍ത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. എന്നാല്‍, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ വീണ്ടും അധികാരം പിടിച്ചെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്.
‘കിംഗ് മേക്കര്‍’ അല്ല ‘രാജാവ്’ ആയി ഉയര്‍ന്നുവരിക അതാണ് മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡി (എസ്) ലക്ഷ്യമിടുന്നത്. പാര്‍ട്ടി അതിന്‍റെ സര്‍വ്വ ശക്തിയും പ്രചാരണത്തിന് വിനിയോഗിക്കുകയാണ്. കേവല ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിൽ സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സംഖ്യകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജെഡി (എസ്.)
ZEE NEWS & MATRIZE ന്‍റെ സര്‍വേ അനുസരിച്ച്, കര്‍ണാടകയില്‍ ബിജെപിക്ക് 42% വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, തൊട്ടുപിന്നില്‍ 41% വോട്ടുമായി കോണ്‍ഗ്രസ് നില കൊള്ളുന്നു. അതേസമയം ജെഡിഎസിന് 14ഉം മറ്റുള്ളവര്‍ക്ക് 3 ശതമാനവും വോട്ട് ലഭിക്കാനാണ് സാധ്യത. അതായത് വോട്ട് ശതമാനം പരിഗണിച്ചാല്‍ പ്രമുഖ പോരാളികളായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ 1 ശതമാനം വോട്ടിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ.
രാഹുല്‍-പ്രിയങ്ക ‘കരിഷ്മ’ ഫലം കാണുമോ? അഭിപ്രായ വോട്ടെടുപ്പില്‍, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസിന് എത്രത്തോളം പ്രയോജനം ലഭിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്ന് 28% പേര്‍ അവകാശപ്പെട്ടു. അതേസമയം കോണ്‍ഗ്രസിന് ഇത് ഒരു പരിധിവരെ ഗുണം ചെയ്യുമെന്ന് 34 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 38% പേര്‍ കോണ്‍ഗ്രസിന് ഇതുകൊണ്ട് പ്രയോജനമില്ലെന്ന് തന്നെ അഭിപ്രായപ്പെട്ടു. ബജ്‌റംഗ ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന്‍റെ പ്രത്യാഘാതം എന്തായിരിക്കും? ഈ പ്രഖ്യാപനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് 22% പേര്‍ പ്രതികരിച്ചു. ഈ വാഗ്ദാനം കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് 44% ആളുകള്‍ പറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് 19% ആളുകള്‍ പറഞ്ഞു. 15% പേര്‍ ഈ വിഷയത്തില്‍ എന്തെങ്കിലും പറയാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.
പ്രധാനമന്ത്രി മോദി ഗെയിം ചേഞ്ചറായി മാറുമോ?കര്‍ണാടക പോരാട്ടത്തില്‍, നിരവധി റാലികള്‍ നടത്തി പ്രധാനമന്ത്രി മോദി ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, ജനക്കൂട്ടം തടിച്ചുകൂടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ ബിജെപിയെ മാറ്റിമറിക്കുമോ? ഈ ചോദ്യത്തിന് 54% ആളുകള്‍ ഉവ്വ് എന്ന് ഉത്തരം നല്‍കി. അതേസമയം, പ്രധാനമന്ത്രി മോദി ഒരു പരിധിവരെ ഗെയിം ചേഞ്ചറാണെന്ന് തെളിയിക്കുമെന്ന് 28% പേര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ഒരു ഗെയിം ചേഞ്ചര്‍ ആണെന്ന് തെളിയിക്കില്ലെന്ന് പറഞ്ഞത് 18% ആളുകള്‍ മാത്രമാണ്.
പ്രകടന പത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പ്രതികരണം ഏറെ ആകര്‍ഷകമായിരുന്നു. ഏതു പാര്‍ട്ടിയുടെ പ്രകടനപത്രികയാണ് ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നതെന്ന ചോദ്യത്തിന് ബിജെപി പ്രകടനപത്രിക തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് 41% പേര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രിക കൂടുതല്‍ ഫലപ്രദമാണെന്ന് 40% ആളുകള്‍ പറഞ്ഞു. മറുവശത്ത്, 14 ശതമാനം ആളുകള്‍ പറയുന്നത് ജെഡിഎസിന്‍റെ പ്രകടനപത്രിക മികച്ചതാണ് എന്നാണ്.
ZEE NEWS നു വേണ്ടി Matrize നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം ബിജെപി 103 മുതല്‍ 118 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് 82 മുതല്‍ 97 വരെ സീറ്റുകള്‍ ലഭിക്കും. ജെഡിഎസിന് 28 മുതല്‍ 33 വരെ സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് 1 മുതല്‍ 4 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനര്‍ത്ഥം ഈ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഏറ്റവും വലിയ മുന്നണിയായികേവല ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിയ്ക്കും എന്നാണ്.