അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ബിജെപി നാടകീയ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് ഏപ്രില്‍ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിർദ്ദേശം ചെയ്ത മൂന്ന് വോട്ടർമാരും പിന്മാറിയതിനെ തുടർന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു.
സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാർത്ഥികള്‍ ഇന്ന് പത്രിക പിൻവലിക്കുകയായിരുന്നു. ഗുജറാത്തില്‍ എഎപിക്കൊപ്പം ചേർന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് 24 സീറ്റുകളിലായിരുന്നു മത്സരിക്കാൻ തീരുമാനിച്ചത്. രണ്ട് സീറ്റുകള്‍ എഎപിക്ക് നല്‍കിയിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് തള്ളിയത്. നാമനിർദേശ പത്രികയില്‍ നിലേഷിനെ നിർദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാൻ കാരണം. മെയ് ഏഴിനാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്.