![](https://keralaspeaks.news/wp-content/uploads/2021/06/VILANG.jpg)
സ്വന്തം ലേഖകൻ
കൊല്ലം:പിഞ്ചുകുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി പൊലീസ് പിടിയിൽ. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകളായ രേഷ്മ (22)നെയാണ് പൊലീസ് പിടികൂടിയത്.
ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയാണെന്ന് കണ്ടെത്തിയത്. പ്രസവിച്ചയുടൻ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവച്ചിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ പിറ്റേന്ന് തന്നെ മരിച്ചിരുന്നു.
നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു തോർത്ത് മുണ്ട് കൊണ്ടു പോലും മൂടാതെയാണ് പൊക്കിൾ കൊടി പോലും മുറിയാത്ത കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഒരു രാത്രി മുഴുവൻ മഞ്ഞേറ്റ് മണ്ണിൽ കിടന്നതിനെ തുടർന്ന് അണുബാധയേറ്റതോടെ കുഞ്ഞ് മരിക്കുകയായിരുന്നു.