കേരള കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കോട്ടയം മുൻ എംപിയായ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്. തൻറെ തോൽവിയുടെ പ്രധാന കാരണക്കാരൻ പിണറായിയാണെന്ന് വരെ ചാഴിക്കാടൻ തുറന്നടിച്ചു. എന്നാൽ വിശ്വസ്തനായ ചാഴിക്കാടനെ തള്ളി മുഖ്യമന്ത്രിയെ ആക്രമിക്കേണ്ട എന്ന നിലപാട് ജോസ് കെ മാണിയും പരസ്യമായി പ്രഖ്യാപിച്ചു. ഇതെല്ലാം പ്രമുഖ മാധ്യമങ്ങളിൽ ബിഗ് ബ്രേക്കിംഗ് വാർത്തകളായി വന്നത് ജോസ് കെ മാണിയെ അസ്വസ്ഥനാക്കി.
കെഎം മാണിയുടെ കാലം മുതൽ കോട്ടയത്തെ ‘മാധ്യമ ഓപ്പറേഷനുകൾ’ പാർട്ടിക്ക് വേണ്ടി നടത്തുന്ന നേതാവിലേക്കാണ് വാർത്താ ചോർച്ചയിൽ സംശയമുന നീണ്ടത്. ഇദ്ദേഹത്തിന് പി എസ് സി യിലും, വിവരാവകാശ കമ്മീഷനിലും ആഗ്രഹിച്ച പദവികൾ ലഭിക്കാത്തതിനാൽ ആണ് വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തത് എന്ന രീതിയിലായിരുന്നു പ്രചരണം. പാർട്ടിക്കുള്ളിൽ ഇദ്ദേഹത്തിനെതിരെ ആസൂത്രിതമായ ആക്രമണം ഉണ്ടായി. എന്നാൽ വാർത്ത ചോർത്തിയ ആൾ തന്നെയാണ് ഈ പ്രചാരണങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചത് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
തോമസ് ചാഴിക്കാടന്റെ അടുത്ത ബന്ധവും, കേരള കോൺഗ്രസിലെ യുവ നേതാവുമായ വ്യക്തിയാണ് വാർത്താ ചോർച്ചയ്ക്ക് പിന്നിലും, പിന്നീട് അതിന്റെ പാപഭാരം മറ്റൊരാളുടെ തലയിൽ കെട്ടിവെക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചതെന്ന ആരോപണം കേരള കോൺഗ്രസിനുള്ളിൽ തന്നെ ഉയർന്നു കഴിഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനിടയിൽ ചാഴിക്കാടൻ നടത്തിയ പ്രസംഗം ഇയാൾ റെക്കോർഡ് ചെയ്യുന്നത് മുതിർന്ന നേതാക്കളിൽ ഒരാൾ ശ്രദ്ധിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. വാർത്താ ചോർച്ചയ്ക്ക് പിന്നിൽ ഇയാളാണ് എന്ന സംശയം ഈ മുതിർന്ന നേതാവ് ജോസ് കെ മാണിയുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നു.
ചാഴിക്കാടന്റെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ സമ്മർദ്ദ ഗ്രൂപ്പ് ഉണ്ടാക്കി കടുത്തുരുത്തി സീറ്റ് ഉറപ്പാക്കുകയാണ് ഇയാളുടെ ലക്ഷ്യം. വളരെ മുന്നേ തന്നെ കടുത്തുരുത്തിയിൽ സീറ്റ് അവകാശം ഉന്നയിച്ചുകൊണ്ട് ഇദ്ദേഹം ജോസ് കെ മാണി അടക്കമുള്ള നേതാക്കളെ സമീപിച്ചിരുന്നു. തോമസ് ചാഴിക്കാടന്റെ ദയനീയ പരാജയം മുതലെടുത്ത് രാഷ്ട്രീയ പിൻഗാമിയായ തനിക്ക് സീറ്റ് ഉറപ്പിക്കാനുള്ള യുവ നേതാവിന്റെ ഗൂഢനീക്കങ്ങൾ ആണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുന്നത് എന്ന ബോധ്യം മുതിർന്ന നേതാക്കൾക്കും ഉണ്ട്.
മറ്റൊരു വിഷയവും വാർത്ത ചോർത്താൻ ഇയാൾക്ക് പ്രകോപനമായി എന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി പാർട്ടി ഓഫീസിൽ രാജ്യസഭാ എം പിയായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. ചാഴിക്കാടന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇത്തരം ഒരു സ്വീകരണം സംഘടിപ്പിക്കുന്നത് അനൗചിത്യം ആണ് എന്ന നിലപാടാണ് ഇദ്ദേഹത്തിനു ഉണ്ടായിരുന്നത്. എന്നാൽ ഇത് ചെവിക്കൊള്ളാൻ പ്രവർത്തകരും ഒരു വിഭാഗം നേതാക്കളും തയ്യാറായില്ല. അതുകൊണ്ടുതന്നെ വാർത്ത ചോർത്തുകയും ജോസ് കെ മാണിക്ക് കോട്ടയത്ത് സ്വീകരണം ഒരുക്കാൻ മുന്നിൽനിന്ന് നേതാക്കളിൽ ഒരാളുടെ തലയിൽ വാർത്താ ചോർച്ചയുടെ ഉത്തരവാദിത്വം കെട്ടിവയ്ക്കുവാൻ ശ്രമിക്കുകയും ആണ് ഉണ്ടായതെന്നും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇപ്പോൾ ആരോപണം ഉയരുന്നുണ്ട്.
വാർത്താ ചോർച്ച ചാഴിക്കാടന്റെ അറിവോടെ ?
മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പരസ്യ ശകാരം ലഭിച്ചിട്ടും ഓച്ഛാനിച്ചു നിന്ന ചാഴിക്കാടന്റെ നിലപാട് സ്വന്തം സമുദായമായ ക്നാനായ വിഭാഗത്തിൽ തന്നെ അദ്ദേഹത്തിന് എതിരെ എതിർപ്പ് ഉയരാൻ കാരണമായിരുന്നു. ആത്മാഭിമാനം പണയപ്പെടുത്തിയും ചാഴിക്കാടൻ നിശബ്ദനായിരുന്നത് സിപിഎം വോട്ടുകൾ കൂടി ഉറപ്പാക്കി വിജയിക്കാം എന്ന പ്രതീക്ഷയിൽ ആയിരുന്നു. ദയനീയ പരാജയം ഏറ്റുവാങ്ങിയതോടുകൂടി ആത്മാഭിമാനം അല്പമെങ്കിലും നിലനിർത്തണമെങ്കിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തുകയും അത് വാർത്തയാകുകയും ചെയ്യേണ്ടത് ചാഴിക്കാടന്റെ കൂടി ആവശ്യമായിരുന്നു.