ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരിഹസിച്ച് എം. വിൻസന്റ് എം.എല്‍.എ. കെ.എസ്.ആർ.ടി.സി ജീവനക്കാർ കള്ള് കുടിച്ചോ എന്ന് നോക്കുന്നവർ അവർ കഞ്ഞി കുടിച്ചോ എന്ന് പരിശോധിക്കണമെന്ന് എം.വിൻസെന്റ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്ബളം നല്‍കാം, പക്ഷേ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഗതാഗതമന്ത്രി പറഞ്ഞതിന് പിന്നാലെയായായിരുന്നു വിൻസന്റിന്റെ മറുപടി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളി ചൂഷണം നടക്കുന്നത് കെ.എസ്.ആർ.ടി.സി.യിലാണ്. 30 ദിവസം പണിയെടുത്ത് ശമ്ബളത്തിന് വേണ്ടി പണിമുടക്കേണ്ടി വരുന്ന ഗതികേടാണ് ജീവനക്കാർക്ക്. ശമ്ബളവും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ മാനസിക സമ്മർദവും ഹൃദയ സ്തംഭനവും വന്ന് മരിക്കുന്ന ജീവനക്കാരുടെ സംഖ്യ ക്രമാധീതമായി വർധിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ 66 കെ.എസ്.ആർ.ടി.സി ജീവനക്കാർ മരണപ്പെട്ടു. അതില്‍ 13 പേർ ജീവനൊടുക്കിയതാണ്.
മാരകമായ അസുഖങ്ങള്‍ ഉള്ളവർക്ക് പോലും ട്രാൻസ്ഫർ അനുവദിക്കുന്നില്ല. കെ.എസ്.ആർ.ടി.സി.യുടെ കഴിഞ്ഞകാല വരവ് ചെലവ് കണക്ക് ധനകാര്യവകുപ്പ് പരിശോധിക്കണം. മൂന്ന് വർഷം മുമ്ബ് ടിക്കറ്റ് മെഷീനുകള്‍ വാങ്ങി. 10,000 രൂപ കൊടുത്ത് 5000 മെഷീനുകള്‍ വാങ്ങി. അതെല്ലാം കേടുവന്നു. അഴിമതി പുറത്തുവരുമെന്ന് ആയതോടെ ആൻഡ്രോയിഡ് സംവിധാനമുള്ള പുതിയ മെഷീനുകള്‍ വാങ്ങാമെന്ന് പറഞ്ഞു.
ഈ സംവിധാനം വന്നിട്ട് 15 വർഷമായി. ആദ്യമേ, ആൻഡ്രോയിഡ് മെഷീൻ വാങ്ങുന്നതിന് പകരം വലിയ ക്രമക്കേടാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ ഒരു ടിക്കറ്റിന് 16 പൈസ വച്ച് സ്വകാര്യ കമ്ബനിക്ക് നല്‍കണം. പത്ത് വർഷംകൊണ്ട് കെ.എസ്.ആർ.ടി.സിലേക്ക് വരേണ്ട 111 കോടി രൂപ സ്വകാര്യ കമ്ബനിക്ക് ലഭിക്കുമെന്നും എം.എല്‍.എ ആരോപിച്ചു.