പാലാ നഗരസഭയിലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടറോട് നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ അപമര്യാദയായി പെരുമാറി എന്ന് ആരോപണം. അസഭ്യപ്രയോഗം ഉൾപ്പെടെ നഗര പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് ആരോപണം. അകാരണമായിട്ടാണ് ചെയർമാൻ പ്രകോപിതനായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ന് നഗരസഭ ചെയർമാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ചെമ്പറിലേക്ക് വിളിപ്പിക്കുകയും ഔദ്യോഗികമായ ഏതോ ഒരു ഫയലിനെ കുറിച്ച് അന്വേഷിക്കുകയും അത് ഔദ്യോഗിക ലോഗിൻ വഴി അയച്ചിട്ടുണ്ട് എന്ന് ജീവനക്കാരി മറുപടി നൽകിയപ്പോൾ ചെയർമാൻ പൊട്ടിത്തെറിക്കുകയും ആയിരുന്നു. അശ്ലീല പദപ്രയോഗങ്ങൾ ഉൾപ്പെടെ ചെയർമാന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് മുനിസിപ്പാലിറ്റിയിൽ ഉള്ളവർ തന്നെ വ്യക്തമാക്കുന്നത്. മറ്റുള്ളവരുടെ സാന്നിധ്യത്തിലാണ് ചെയർമാൻ അസഭ്യ വാക്കുകളിൽ പൊതിഞ്ഞ് ജീവനക്കാരിയെ ആക്ഷേപിച്ചത്.
ചെയർമാന്റെ പെരുമാറ്റത്തിൽ പ്രകോപിതരായ ജീവനക്കാർ സംഘം ചേർന്ന് പ്രതിഷേധമുയർത്തി. കാര്യം കൈവിട്ടു പോകും എന്ന് ഉറപ്പായപ്പോൾ ഭരണപക്ഷത്തെ പ്രമുഖർ ചേർന്ന് ചെയർമാനെ കൊണ്ട് മാപ്പ് പറയിച്ചാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. ജീവനക്കാരി ഔദ്യോഗികമായി പരാതി നൽകുമെന്ന സൂചനയും നിലവിലുണ്ട്. നഗരസഭാ ഹെൽത്ത് സൂപ്രണ്ടിനെ മർദ്ദിച്ച കേസിലും ചെയർമാൻ ഷാജു തുരുത്തൻ പ്രതിയാണ്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹം ജാമ്യം നേടിയിട്ടുണ്ട്.