യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങള്‍ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് നികുതി ബാധകമായിക്കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ ഇറക്കുമതിക്ക് 2025 ഏപ്രില്‍ 2 മുതലാണ് തീരുവ ബാധകമാകുന്നത്. യു എസ് നികുതി ഭാരം ഇന്ത്യൻ വിപണിയേയും ബാധിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധർ പറയുന്നത്.
അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയാകട്ടെ 110 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് കുറച്ചാല്‍ അമേരിക്കയുടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ വൻ വില കുറവിനും സാധ്യതയുണ്ട്. അമേരിക്കയിലെ മികച്ച പ്രൊഡക്ടുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമായി ഇത് മാറിയേക്കുമെന്ന് സാരം. ഇത് ഇന്ത്യയിലെ ഉപയോക്താക്കളെ സംബന്ധിച്ച ‘ലാഭക്കച്ചവടമാണെന്ന്’ പറയേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.
വില കുറയാൻ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍
- ഇന്ത്യയും അമേരിക്കയും പുതിയ വ്യാപാരക്കരാറുകളില്‍ ഏർപ്പെടുകയാണെങ്കില്‍ പല യു എസ് ഉല്പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ കുറച്ചേക്കുമെന്നാണ് കരുതുന്നത്. ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍, സ്റ്റീല്‍, എൻജിനുകള്‍, ടയറുകള്‍, സ്പെയർ പാർട്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ബദാം, വാള്‍നട്ട്, വൈൻ അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് നിരക്കുകള്‍ കുറയാം.
- ആപ്പിള്‍ ഐ ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാർട് വാച്ചുകള്‍, വാഹനങ്ങളുടെ സ്പെയർ പാർട്സുകള്‍, ഹെല്‍ത്ത് കെയർ പ്രൊഡക്ടുകള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറഞ്ഞേക്കും.
- കൂടാതെ ഹാർലി ഡേവിഡ്സണ്‍ പോലെയുള്ള പ്രീമിയം മോട്ടോർ സൈക്കിളുകള്‍ക്കും റേറ്റ് കുറയും. നിലവില്‍ ഇന്ത്യ യു എസ് ഓട്ടോ ഉല്പന്നങ്ങള്‍ക്ക് 100% തീരുവയാണ് ചുമത്തുന്നത്.
- കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന ചീസ്, ബട്ടർ എന്നിവയുടെ വിലയിലും കുറവുണ്ടാകും.
- അമേരിക്കൻ ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യൻ വിപണിയില്‍ ലഭ്യമായാല്‍, അത് തദ്ദേശീയ-ചെറുകിട ബിസിനസുകളെ അടക്കം ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആഗോള തലത്തിലെ പവർ ഹൗസുകളോട് മത്സരിക്കേണ്ടി വരുന്നതാണ് കാരണം. ഇത്തരത്തില്‍ ഓട്ടോ, ഫാർമ, ഡയറി, ഇലക്‌ട്രോണിക്സ് സെക്ടറുകളിലെല്ലാം യുഎസ് കമ്ബനികള്‍ മേധാവിത്തം നേടാനുള്ള സാധ്യതകളാണ് നില നില്‍ക്കുന്നത്.

















