ഉത്തർപ്രദേശിലെ രണ്ട് ആണ്‍പിള്ളേരാണ് (ദോ ലഡ്കേ) ബിജെപിയുടെ അടിവേരിളക്കിയത്. നരേന്ദ്ര മോദിയുടെ 400 സീറ്റെന്ന മോഹത്തിന് ബ്രേക്കിട്ടത് ഈ യുപി ബോയ്സാണ്. പ്രായം കൊണ്ട് അരസെഞ്ച്വറി അടിച്ചവരാണ് ഇവർ. എന്നാലും എതിരാളികളുടെയും അനുയായികളുടെയും കണ്ണില്‍ അവർ സൂപ്പർ ഹീറോകളായ കൊച്ചുമിടുക്കന്മാരാണ്; 54കാരൻ രാഹുല്‍ ഗാന്ധിയും 51കാരൻ അഖിലേഷ് യാദവും.
54 വയസിലേക്ക് കടന്ന രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസ നേർന്ന അഖിലേഷിന് ട്വിറ്ററില്‍ രാഹുല്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു – “യുപിയിലെ രണ്ട് ആണ്‍കുട്ടികള്‍ ഇന്ത്യൻ രാഷ്ടീയത്തില്‍ സ്നേഹത്തിൻ്റെ കടകള്‍ തുറക്കും”. 2017ല്‍ ‘യുപി കേ ദോ ലഡ്കേ’ (യുപിയിലെ രണ്ട് ആണ്‍കുട്ടികള്‍) എന്ന പ്രചരണവാക്യം ഇരുവരെയും കളിയാക്കാനായി മെനഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് പാർട്ടികളും സഖ്യമായിട്ടാണ് മത്സരിച്ചത്. പക്ഷേ നേട്ടം കൊയ്യാനായില്ല. പിന്നീട് സഖ്യം സജീവമായത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലത്താണ്. അന്ന് കളിയാക്കിവിട്ട സഖ്യം ഏഴുവർഷം കഴിഞ്ഞപ്പോള്‍ ഗംഭീരവിജയം നേടി മോദിക്ക് ചുട്ട മറുപടി കൊടുത്തു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും സഖ്യം തുടരുമെന്നാണ് സൂചനകള്‍. ഉത്തർ പ്രദേശിലെ 80 സീറ്റുകളില്‍ 43 സീറ്റ് ഈ സഖ്യം നേടി. എസ്പി 37, കോണ്‍ഗ്രസ് ആറ് എന്നിങ്ങനെയായിരുന്നു സീറ്റുനില. എസ്പി സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായും മാറി. ബിജെപി ക്ക് കേവലം 33 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള സാധ്യത അട്ടിമറിച്ചത് യുപിയിലെ അപ്രതീക്ഷ തോല്‍വിയാണ്. അയോധ്യ രാമക്ഷേത്ര നിർമ്മാണം പോലും പാർട്ടിക്ക് ഗുണം ചെയ്യാത്ത വിധം തകർത്തത് ഈ ചെറുപ്പക്കാർ സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയായിരുന്നു.
രണ്ടു നേതാക്കളും സാധാരണക്കാരുടേയും ചെറുപ്പക്കാരുടേയും ഭാഷയിലാണ് ജനങ്ങളോട് സംസാരിച്ചത്. അവരുടെ വാക്കുകളിലെ ആത്മാർത്ഥതക്കാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. യുപി കേ ദോ ലഡ് കേ – ഇതൊരു വിജയ മന്ത്രമായി മാറി എന്ന് എല്ലാവരും സമ്മതിക്കുന്നു. ബിജെപിയെ 240 സീറ്റില്‍ പിടിച്ചു കെട്ടിയത് ഈ രണ്ട് യുപി ബോയ്സാണ്.