![](https://keralaspeaks.news/wp-content/uploads/2024/06/n61830403917186999168876206b56e48cf3792b274affe9846c3e3b156c175f7ee057604c218efe019511c-780x450.jpg)
പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ നടുറോഡില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി. മദ്യപാനത്തിനിടെയുണ്ടായ ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. പത്തനംതിട്ട കെഎസ്‌ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തർക്കം.പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമർദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവർ ചേർന്നാണ് ഇവരെ മർദിച്ചത്.
മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളില്‍ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് ബാറിന് പുറത്തുവെച്ച് ഇവർ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍.
ആദ്യഘട്ടത്തില്‍ കാഴ്ചക്കാരായിനിന്ന നാട്ടുകാർതന്നെയാണ് ഒരു സംഘത്തെ വിരട്ടിയതിന് ശേഷം ഷൈജു, അരുണ്‍ എന്നിവരെ ആശുപത്രിയിലെത്തിച്ചത്. ശ്യാം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിലെത്തിയെങ്കിലും മദ്യലഹരിയിലുള്ള ഇവർ പോലീസിനേയും ആശുപത്രി ജീവനക്കാരേയും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.