![](https://keralaspeaks.news/wp-content/uploads/2024/06/n61739489617183915144975fd7ed89beede5dda1088f74a33c5ce82cd368031262536f23a4ac30ae3ebcf6.jpg)
200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയുടെ മുതല്‍മുടക്കാവട്ടേ ഏകദേശം 20 കോടി മാത്രമാണ്. കുറഞ്ഞ മുടക്കില്‍ കൂടിയ ലാഭം കൊയ്ത് മലയാള സിനിമാ ചരിത്രത്തിലെ വിജയത്തിലകമായി ചിത്രം മാറിയിരുന്നു.
സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപകന് വഞ്ചിച്ചു എന്ന കേസ് ഇപ്പോൾ ഹൈക്കോടതിയിലാണ്. ഇതുമായി ബന്ധപ്പെട്ട പോലീസ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ കേസ് ഒത്തുതീർപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലേക്കാണ് ഇപ്പോൾ ഗൗരവകരമായ മറ്റൊരു ആരോപണം ഉയർന്നു വരുന്നത്.
മഞ്ഞുമ്മലി’ന്റെ കളക്‌ഷൻ റെക്കാഡുകള്‍ക്ക് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി.
തമിഴ്നാട്ടിലെ ഒരു സാമ്ബത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. ഷോണ്‍ ആന്റണിയില്‍ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.
സാമ്പത്തിക വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ ഗൗരവകരമായ കുറ്റകൃത്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പിന്നാമ്പുറത്ത് ഉണ്ടായി എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സൗബിൻ സാഹിറിന്റെ വ്യക്തിപരമായ വിശ്വാസ്യതയും ഇത് ചോദ്യം ചെയ്യുന്നു. ലഹരി മാഫിയയുടെ ഫണ്ടിങ് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട് എന്ന് ആരോപണം നേരത്തെ തന്നെ സജീവമാണ്.
താരങ്ങളുടെ ലഹരി ഉപയോഗവും പലപ്പോഴും സജീവ ചർച്ച ആകാറുണ്ട്. റിവേഴ്സ് ഹവാലയടക്കം ഉള്ള ആരോപണങ്ങളും മലയാള സിനിമ രംഗത്തെക്കുറിച്ച് പലവട്ടം ഉയർന്നു കേട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ വെള്ളിത്തിരയിലെ മിന്നും താരങ്ങൾ കൊടും കുറ്റകൃത്യങ്ങളിൽ പങ്കാളികളായി ചിത്രീകരിക്കപ്പെടുന്നത് പ്രേക്ഷകരെ സംബന്ധിച്ചും മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ച് വലിയ വെല്ലുവിളികൾ ഉയർത്തും.