കുവൈത്ത് തീ പിടുത്തത്തിൽ കണ്ണീരണിഞ്ഞ് കേരളം: മരിച്ചവരിൽ 9 മലയാളികളെ തിരിച്ചറിഞ്ഞു; വിശദാംശങ്ങൾ വായിക്കാം.
![](https://keralaspeaks.news/wp-content/uploads/2024/06/n6169107001718215413709b2eee348bbbe0da95ccb1845e5b2abbfd1264e9f8a3c40f8ec78bf35cdfa11fe.jpg)
കുവൈത്തില്‍ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒൻപത് മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം(34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ(54), കോട്ടയം പാമ്ബാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29), കേളു പെൻമലേരി(51), കൊല്ലം സ്വദേശി ലൂക്കോസ്(48), കോന്നി അട്ടച്ചാക്കല്‍ സജു വർഗീസ് (56), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 35 പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാന്പില്‍ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടത്തമുണ്ടായത്.
മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാംപില്‍ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്ബനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.