![](https://keralaspeaks.news/wp-content/uploads/2024/06/n614563974171754995684722e2b7b4a21f9316c5fbe689fbb4a224a1db35bc7add495996dc519908cc7b51.jpg)
കേരള രാഷ്ട്രീയത്തില്‍ അതികായരായ ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും തട്ടകമായ കോട്ടയം ലോക്സഭ മണ്ഡലത്തില്‍ വിജയിക്കുക എന്നത് കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാന പോരാട്ടമായിരുന്നു. അതിനായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്ബുതന്നെ ഇരുവിഭാഗങ്ങള്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അനൗദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 44 വർഷത്തിന് ശേഷം കേരള കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വിജയം മാത്രമാണ് ഇരുപാർട്ടികളുടെയും മുന്നിലുണ്ടായിരുന്നത്.
ഇതിനായി അവസാന പാർലമെന്‍റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ 100 ശതമാനം എം.പി ഫണ്ട് ചെലവഴിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റിങ് എം.പിയായ തോമസ് ചാഴിക്കാടന്‍റെ ബോർഡുകള്‍ മണ്ഡലത്തിലുടനീളം മാണി വിഭാഗം സ്ഥാപിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടൻ കോട്ടയത്ത് നിന്ന് ജയിച്ചു കയറിയത് യു.ഡി.എഫ് സ്ഥാനാർഥിയായിട്ടാണ്. പിന്നീട് മാണി വിഭാഗം എല്‍.ഡി.എഫിനൊപ്പം ചേർന്നതോടെ തെരഞ്ഞെടുപ്പില്‍ സ്വഭാവികമായും കോണ്‍ഗ്രസും ജോസഫ് വിഭാഗവുമായി മുഖ്യ ശത്രുക്കള്‍.
മാണിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്‍റെ മകൻ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫിനൊപ്പം പോയത് ജില്ലയിലെ കോണ്‍ഗ്രസിനെയും നേതാക്കളെയും ചെറുതായല്ല പ്രകോപിപ്പിച്ചത്. മുന്നണിവിട്ട കേരള കോണ്‍ഗ്രസിന്‍റെ പ്രതിനിധി ഇനി ലോക്സഭ കാണില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു കോട്ടയത്തെ കോണ്‍ഗ്രസും യു.ഡി.എഫും. ഈ വെല്ലുവിളി കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മേല്‍നോട്ടത്തിലാണ് ഏകോപിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന നാളുകളിലേക്ക് കടക്കുന്ന സമയത്താണ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്‍റും യു.ഡി.എഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്ബില്‍ മോൻസ് ജോസഫ് എം.എല്‍.എക്കെതിരെ ആരോപണം ഉന്നയിച്ച് പദവികള്‍ രാജിവെച്ച് ആഭ്യന്തര കലഹത്തിന് തിരി കൊളുത്തിയത്. ഇത് പ്രചരണപരമായി യു.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു.
അപരന്മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധത്തിലായ എല്‍.ഡി.എഫിന് സജിയുടെ രാജി പ്രഖ്യാപനം വീണുകിട്ടിയ ആശ്വസവടിയാക്കി മാറ്റാൻ ശ്രമിച്ചു. തർക്കത്തില്‍ മുങ്ങുന്ന മുന്നണിയെന്ന പ്രതികരണത്തിനൊപ്പം ജോസഫ് വിഭാഗം ഇല്ലാതായെന്ന പ്രചാരണത്തിനും ഇവർ തുടക്കമിട്ടു. സജിയെ പരോക്ഷമായി പിന്തുണച്ച് മന്ത്രി വി.എൻ. വാസവനടക്കം രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍, ഉണർന്നു പ്രവർത്തിച്ച യു.ഡി.എഫ് നേതൃത്വം പുതിയ ചെയർമാനെ പ്രഖ്യാപിച്ച് പ്രചാരണം പഴയ നിലയിലേക്ക് മാറ്റി. കോട്ടയത്ത് നിന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി ലോക്സഭയില്‍ എത്തിക്കില്ലെന്ന കോണ്‍ഗ്രസിന്‍റെ ശപഥമാണ് ഫ്രാൻസിസ് ജോർജിന്‍റെ തിളക്കമാർന്ന വിജയത്തിലൂടെ യു.ഡി.എഫ് യാഥാർഥ്യമാക്കിയത്.
ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഫ്രാൻസിസ് ജോർജിന്‍റെ ഭൂരിപക്ഷം 87266 വോട്ട് ആണ്. ഫ്രാൻസിസ് ജോർജ് 364631 (43.6%), തോമസ് ചാഴിക്കാടൻ 277365 (33.17%) വോട്ടും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 165046 (19.74%) വോട്ടും നേടി. 2019ല്‍ 1,06,259 ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴിക്കാടൻ വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ 3,14,787 വോട്ടും എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് 1,06,259 വോട്ടും നേടിയിരുന്നു.