![](https://keralaspeaks.news/wp-content/uploads/2024/06/n619861524171963812606414d85387d6a23b81a2bb64888838e411509be7e573187bfb72498fcffec7a2d6-780x470.jpg)
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം. മേയറുടെ പെരുമാറ്റം അസഹനീയമാണെന്നും ആര്യയുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഇത് ഇനിയും തുടരുകയാണെങ്കില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്‍ശിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയാണ് മുഖ്യപ്രതിപക്ഷം. കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ സിപിഎം തിരുവനന്തപുരത്ത് നിയോഗിച്ചത് വലിയ പ്രതീക്ഷകളോടെ ആയിരുന്നു. എന്നാൽ മേയറുടെ സ്വഭാവ വൈകല്യങ്ങളും, വ്യക്തിജീവിതത്തിലെ വിവാദങ്ങളും, ഇവർക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും എല്ലാം പാർട്ടിയെ വിലയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ആര്യ രാജേന്ദ്രനെ വെച്ച് മുന്നോട്ടുപോയാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആശങ്കയാണ് പാർട്ടി വൃത്തങ്ങളിൽ ഉയരുന്നത്.
തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി. ബിജെപി വളര്‍ച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ഇന്നും ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.