എംഎൽഎയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതിന് പതിറ്റാണ്ടുകൾ മുന്നേ നരേന്ദ്ര മോദി ബിജെപിയുടെ സുപ്രധാന തന്ത്രജ്ഞൻ? പ്രധാനമന്ത്രി വിവേകാനന്ദ പാറയിൽ ധ്യാന നിരതനാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് 33 വർഷം പഴക്കമുള്ള ഒരു ഫോട്ടോ; മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി നയിച്ച ഏക്താ യാത്രയിൽ പങ്കാളിയായി ഇന്നത്തെ പ്രധാനമന്ത്രി വിവേകാനന്ദ പാറയിൽ എത്തിയ ചിത്രങ്ങൾ വൈറൽ.
![](https://keralaspeaks.news/wp-content/uploads/2024/05/n61329814617171577887430b58c7e3c830fe012da034e247a50dc2401210f2db00629973ad05cf39d65342.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ 45 മണിക്കൂർ ധ്യാനത്തിലിരിക്കുമ്ബോള്‍, 33 വർഷം മുമ്ബുള്ള മോദിയുടെ സന്ദർശന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നരേന്ദ്ര മോദിയുടെ ഫാൻ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.1991, ഡിസംബർ 11 ന് ഏകതാ യാത്രയില്‍ പങ്കെടുക്കവേയാണ് മോദി വിവേകാനന്ദ പാറയില്‍ എത്തിയത്. വിവേകാനന്ദ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച് കശ്മീരില്‍ സമാപിച്ച യാത്രയായിരുന്നു ഏകതാ യാത്ര.
ഏകതാ യാത്രയില്‍ പങ്കെടുത്ത യാത്രികരയെല്ലാം ചിത്രത്തില്‍ കാണാം. നരേന്ദ്ര മോദി, ഡോ. മുരളി ജോഷി എന്നീ പ്രമുഖ നേതാക്കള്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയില്‍ പ്രണാമം അർപ്പിക്കുന്നത് കാണാം. 1991 ഡിസംബറില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഏകതാ യാത്ര 1992 ജനുവരി 26 ന് ശ്രീനഗറില്‍ ദേശീയ പതാക ഉയർത്തിയതോടെയാണ് പൂർത്തിയായത്.
മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. അന്ന് ബിജെപി പ്രവർത്തകനായിരുന്ന മോദി യാത്രയില്‍ സുപ്രധാന പങ്കു വഹിച്ചു. തീവ്രവാദ-മൗലികവാദ ശക്തികള്‍ക്ക് എതിരെ ഇന്ത്യ ഒറ്റക്കെട്ടായി പൊരുതുമെന്ന ശക്തമായ സന്ദേശമാണ് ഏകതായാത്രയിലൂടെ അന്താരാഷ്ട്ര സമൂഹത്തിന് നല്‍കിയത്. രാജ്യത്തെ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന യാത്ര 14 സംസ്ഥാനങ്ങളിലൂടെയും കടന്നുപോയി.