കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെതിരെ കേരളത്തില്‍ ദുർമന്ത്രവാദം നടക്കുന്നതായുള്ള വെളിപ്പെടുത്തലുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കോണ്‍ഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരു നീക്കങ്ങള്‍ക്കു രാഷ്ട്രീയ ശത്രുക്കള്‍ ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ് കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡികെയുടെ ആരോപണം.
“കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉള്‍പ്പടെ നടന്ന, ഇതില്‍ പങ്കെടുത്തയാളാണ് രഹസ്യ വിവരം നല്‍കിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ് ” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ തളിപ്പറമ്ബില്‍ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ദർശനത്തിന് എത്താറുള്ളത്. എന്നാല്‍ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങള്‍ നടന്നതെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് സർക്കാരിനെ താഴെ ഇറക്കാൻ നീക്കം നടത്തുന്നതും ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക് അറിയാമെന്നും അവരതില്‍ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അഘോരി സന്യാസിമാരും ഈ ദുർമന്ത്രവാദ കർമങ്ങളില്‍ പങ്കെടുത്തു. 42 ആടുകളെയും മൂന്നു കന്നുകാലികളെയും അഞ്ചു പന്നികളെയും യാഗത്തിന് ശേഷം ബലി നല്‍കിയാണ് കർമങ്ങള്‍ അവസാനിച്ചത്. രാജ കണ്ടക, മരണ മോഹന സ്തംഭന യാഗങ്ങളാണ് സർക്കാരിനെതിരെ നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി വിവരം നല്‍കിയ ആളുടെ പേര് വെളിപ്പെടുത്താതെ വിശദീകരിച്ചു. ശിവകുമാർ ആരെയാണ് ഉന്നം വെക്കുന്നതെന്നു വ്യക്തമല്ലെങ്കിലും രാജ രാജേശ്വരി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ എതിർചേരിയിലെ നേതാക്കളിലേക്കാണ് ആരോപണത്തിന്റെ കുന്തമുന നീളുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടക സർക്കാറില്‍ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും നിരവധി എംഎല്‍എമാർ മറുകണ്ടം ചാടുമെന്നുമുള്ള പ്രസ്താവനകള്‍ ബിജെപി നേതാക്കളില്‍ നിന്നുണ്ടായിരുന്നു. നേതൃമാറ്റത്തെ ചൊല്ലി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമിടയില്‍ ശീത യുദ്ധം മുറുകുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡികെ ഉന്നയിക്കുന്ന ദുർമന്ത്രവാദ ആരോപണത്തിന്റെ പൊരുളെന്തെന്ന് ചിന്തിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.