സംസ്ഥാന സർക്കാർ സർവിസില്‍നിന്ന് 16000 പേർ വെള്ളിയാഴ്ച പടിയിറങ്ങും. ഇതില്‍ പകുതിയോളം അധ്യാപകരാണ്. സെക്രട്ടേറിയറ്റില്‍നിന്ന് അഞ്ച് സ്പെഷല്‍ സെക്രട്ടറിമാരടക്കം 150 പേർ വിരമിക്കും. 15 ഐ.പി.എസുകാരും 27 ഡിവൈ.എസ്.പിമാരും 60 ഇൻസ്പെക്ടർമാരും പൊലീസില്‍നിന്ന് പടിയിറങ്ങുമ്ബോള്‍ കെ.എസ്.ആർ.ടി.സിയില്‍നിന്ന് വിരമിക്കുന്നത് 600ഓളം പേരാണ്.
തദ്ദേശവകുപ്പില്‍ 300ഓളം പേരുണ്ട്. റവന്യൂ വകുപ്പില്‍ തഹസില്‍ദാർമാർ അടക്കം 500ഓളം പേരും. 2023നെ അപേക്ഷിച്ച് കൂട്ടവിരമിക്കലാണ് ഇക്കുറി. 11,801 പേരാണ് കഴിഞ്ഞ വർഷം വിരമിച്ചത്. ശരാശരി 6000-7000 പേർ വിരമിച്ചിരുന്നിടത്താണ് ഇക്കുറി 16000ത്തിലേക്കുയർന്നത്. ഇവർക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാൻ മാത്രം 9000 കോടി രൂപ വേണം. ഗ്രാറ്റ്വിറ്റി, ടെർമിനല്‍ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങള്‍.
ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി നല്‍കിയിരുന്നു. ഇതാണ് കനത്ത സാമ്ബത്തിക ചെലവുകള്‍ക്ക് മുന്നില്‍ ധനവകുപ്പിന്‍റെ പിടിവള്ളി. ഇതില്‍നിന്ന് 2000 കോടി കൂടി കടമെടുക്കാനാണ് ധനവകുപ്പ് തീരുമാനം. ജൂണ്‍ നാലിന് ഇതിനുള്ള കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കും. ബുധനാഴ്ച 3500 കോടി വായ്പയെടുക്കാൻ കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പെൻഷൻ ആനുകൂല്യങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സാവകാശത്തില്‍ മാത്രമാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ. ഇതിനിടെ ക്ഷേമ പെൻഷൻ വിതരണം നടക്കുന്നുണ്ട്. ജനുവരിയിലെ പെൻഷൻ വിതരണത്തിനായി നീക്കിവെച്ചത് 900 കോടിയാണ്. മേയ് വരെയുള്ള നാല് മാസം കുടിശ്ശികയാണ്.
കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പനുസരിച്ച് കേരളത്തിന് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. കഴിഞ്ഞ സാമ്ബത്തിക വർഷം 36,000 കോടി വായ്പ എടുക്കാമായിരുന്നെങ്കിലും 28,830 കോടിക്കാണ് അനുമതി ലഭിച്ചത്. പെൻഷൻ കമ്ബനിയും കിഫ്ബിയുമെടുത്ത വായ്പകള്‍ പൊതുകടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി ഇക്കുറിയും വെട്ടിക്കുറക്കുമോ എന്ന ആശങ്കയുണ്ട്. കേന്ദ്രത്തിന്‍റെ വായ്പ വെട്ടിക്കുറക്കലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് ഇപ്പോള്‍ ഭരണഘടന ബെഞ്ചിന്‍റെ പരിധിയിലാണ്.