![](https://keralaspeaks.news/wp-content/uploads/2024/05/20240523_231752-COLLAGE-scaled.jpg)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി പരാജയപ്പെട്ടത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് റോഷി അഗസ്റ്റിൻ പാർട്ടിയുടെ പ്രതിനിധിയായി മന്ത്രിയായി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രസക്തി നിലനിർത്തുവാൻ അണികൾ പലവിധത്തിലും പ്രചരണങ്ങൾ നടത്തുന്നുണ്ട്. പാലായിൽ നടക്കുന്ന സകല വികസന പ്രവർത്തനങ്ങളുടെയും പിതൃത്വം ജോസ് കെ മാണിയുടെതാണ് എന്ന നിലയിലുള്ള പ്രചരണങ്ങൾ പാലാക്കാർക്ക് സുപരിചിതമാണ്.
സമാനമായി സംസ്ഥാനതലത്തിലും ഇത്തരം അവകാശവാദങ്ങൾ പലപ്പോഴും കേരള കോൺഗ്രസ് പ്രചരണ രൂപേണ ഉയർത്താറുണ്ട്. ഇതിന് ഏറ്റവും ആനുകാലികമായ ഉദാഹരണമായി മാറുകയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ചരിത്രം ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ക്രൈസ്തവ വോട്ട് ബാങ്ക് അധിഷ്ഠിതമായി നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടി ആയതുകൊണ്ട് തന്നെ പതിവുപോലെ ജോസ് കെ മാണിയുടെ ഇടപെടൽ മൂലമാണ് ചാവറ അച്ഛൻറെ ചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് എന്ന പോസ്റ്റർ പ്രചരണവുമായി കേരള കോൺഗ്രസ് രംഗത്തെത്തി കഴിഞ്ഞു.
![](https://keralaspeaks.news/wp-content/uploads/2024/05/1001124151-990x1024.jpg)
എന്നാൽ യഥാർത്ഥത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാനും തൊടുപുഴ എംഎൽഎയും ആയ പിജെ ജോസഫ് നടത്തിയ നിരന്തര ഇടപെടൽ ആണ് ചാവറ അച്ചന്റെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കാരണം. ഇത് ആവശ്യപ്പെട്ടുകൊണ്ട് പിജെ ജോസഫ് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ജോസഫിന്റെ ആവശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അംഗീകരിക്കുകയും ചെയ്തത് പ്രമുഖ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടും ചെയ്തിരുന്നു. എന്നാൽ തീരുമാനം പ്രാവർത്തികമായതോടെ ജോസ് കെ മാണി ആൻഡ് ടീം പതിവുപോലെ കുമ്മനടി പ്രചാരണവുമായി രംഗത്തെത്തി.
![](https://keralaspeaks.news/wp-content/uploads/2024/05/1001124153-719x1024.jpg)
പിജെ ജോസഫ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ തന്നെ അവസരം മുതൽ ഒരുക്കാനായി ജോസ് കെ മാണി സമാന ആവശ്യം ഉയർത്തി ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ നേതാവാണ് ചവറയച്ചന്റെ ചരിത്രം പാഠ്യപുസ്തകത്തിൽ ഉൾപ്പെടുത്തിയത് എന്ന് അവകാശപ്പെട്ട് കേരള കോൺഗ്രസ് സൈബർ പോരാളികൾ രംഗത്ത് എത്തിയത്. പ്രചരണാർത്ഥം ചാവറയച്ചന്റെ ചിത്രവും, ജോസ് കെ മാണി മന്ത്രി വി ശിവൻ കുട്ടിയോട് ഒപ്പം ഇരിക്കുന്ന ചിത്രവും കൂട്ടിച്ചേർത്ത് ഒരു ചുവന്ന പോസ്റ്ററും അടിച്ചിട്ടുണ്ട്.