![](https://keralaspeaks.news/wp-content/uploads/2024/05/n611294820171652411455074e73127cd54a8c48a7a3842e0381d337aed520091bce45ca3fc7aecbde359b9.jpg)
പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കർഷകർക്ക് നഷ്‌ട പരിഹാരം നല്‍കുന്നതിനുള്ള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നത്. മത്സ്യ കർഷകർ, ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴി ഇന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര രേഖപ്പെടുത്തും. തുടർന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കും. ഇത് കൂടാതെ മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്താനായി കുഫോസ് നിയോഗിച്ച വിദഗ്ദ സമിതിയുടെ പരിശോധനയും തുടരുകയാണ്. പെരിയാറിന്റെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും.
സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച മീനിന്റെയും ജലത്തിന്റെയും സാമ്ബിള്‍ പരിശോധനയ്ക്കായി നേരത്തെ കുഫോസ് സെൻട്രല്‍ ലാബിന് നല്‍കിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ പരിശോധന ഫലം ലഭിക്കും. പെരിയാറില്‍ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് വൻതോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. 150ലേറെ മത്സ്യക്കൂടുകള്‍ പൂർണമായി നശിച്ചതായി ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടില്‍ പറയുന്നു.
വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. കരിമീൻ, പൂളാൻ, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം ഉണ്ടായിരുന്നു. വ്യവസായ മേഖലയായതിനാല്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്റെ ഫലമായാണ് മത്സ്യക്കുരുതി എന്ന് ആരോപണം ഉയർന്നിരുന്നു. കമ്ബനികളില്‍ നിന്ന് രാസമാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കിയിട്ടുണ്ടെങ്കില്‍ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയില്‍ ഇടയാറിലെ അലയൻസ് മറൈൻ ഇൻഡസ്ട്രീസ് കമ്ബനി അടച്ചുപൂട്ടാൻ മലനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുഴയിലേക്ക് മലിനജലം ഒഴുക്കിയതിനാണ് നടപടി. കൂടുതല്‍ കമ്ബനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെ ഏലൂരിലെ മലനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നില്‍ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ മത്സ്യകർഷകർക്ക് നഷ്ടപരിഹാരവും ആറുമാസത്തെ സൗജന്യ റേഷനും നല്‍കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിരുന്നു.