കേരളത്തിൽ നിന്ന് 18 എം പിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു; സ്ഥലത്തില്ലാത്തതിനാൽ ശശി തരൂരിന്റെ സത്യപ്രതിജ്ഞ പിന്നാലെ; വയനാടിന് എംപി ഉണ്ടാവാൻ ഉപതെരഞ്ഞെടുപ്പ് കഴിയണം; 13 പേർ മലയാളത്തിലും, നാലുപേർ ഇംഗ്ലീഷിലും ഒരാൾ ഹിന്ദിയിലും സത്യപ്രതിജ്ഞ ചെയ്തു: കേരള എംപിമാരുടെ സത്യപ്രതിജ്ഞ വിശേഷങ്ങൾ ഇവിടെ വായിക്കാം.
കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ സുരേഷ് ഗോപിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര സഹമന്ത്രി എന്ന നിലക്കായിരുന്നു തൃശൂരിലെ ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. പിന്നീട് വൈകീട്ട് 5.10ന് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ കാസർകോട് നിന്ന് തെക്കോട്ടേക്കുള്ള മണ്ഡലങ്ങളുടെ ക്രമത്തില്‍ രാജ്മോഹൻ ഉണ്ണിത്താനില്‍ നിന്ന് തുടങ്ങി.
രാജി അംഗീകരിച്ചതിനാല്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിയും ഹാജരില്ലാത്തതിനാല്‍ തിരുവനന്തപുരം എം.പി ശശി തരൂരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തില്ല. ഏക ഇടത് എം.പി കെ. രാധാകൃഷ്ണനും ആർ.എസ്.പിയുടെ പ്രേമചന്ദ്രനും പുറമെ കോണ്‍ഗ്രസിന്റെ ഷാഫി പറമ്ബിലും ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ ബാക്കി എല്ലാവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
സുരേഷ് ഗോപിക്കും ഉണ്ണിത്താനും പുറമെ, കെ. സുധാകരൻ (കണ്ണൂർ), എം.കെ. രാഘവൻ (കോഴിക്കോട്), ഇ.ടി. മുഹമ്മദ് ബശീർ (മലപ്പുറം), അബ്ദുസ്സമദ് സമദാനി (പൊന്നാനി), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), കെ. രാധാകൃഷ്ണൻ (ആലത്തൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), ഡീൻ കുര്യാക്കോസ് (ഇടുക്കി) എന്നിവർ മലയാളത്തിലും ശാഫി പറമ്ബില്‍ (വടകര), എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), അടൂർ പ്രകാശ് (ആറ്റിങ്ങല്‍) എന്നിവർ ഇംഗ്ലീഷിലുമാണ് പ്രതിജ്ഞയെടുത്തത്. ഹൈബി ഈഡൻ (എറണാകുളം) ഹിന്ദിയിലാണ് സത്യപ്രതിജ്ഞ നടത്തിയത്.