പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ളീം വിരുദ്ധ പരാമർശത്തിന് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീൻ(എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാർക്കും, കൂടുതല്‍ കുട്ടികളുള്ളവർക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ വീതിച്ചു കൊടുക്കുമെന്ന മോദിയുടെ പരാമർശത്തിലാണ് ഒവൈസി പ്രതികരിച്ചത്.

‘മുസ്ളീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്ന തരത്തില്‍ ഭയം ജനിപ്പിക്കാൻ എന്തിനാണ് നിങ്ങള്‍ ശ്രമിക്കുന്നത്? മോദി സർക്കാരിന്റെ കണക്കുകള്‍ പ്രകാരം മുസ്ളീം വിഭാഗത്തിന്റെ ജനസംഖ്യാനിരക്കും ഗർഭധാരണ നിരക്കും കുറയുകയാണുണ്ടായത്. മുസ്ളീങ്ങളാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്. ഇത് തുറന്ന് പറയുന്നതില്‍ എനിക്ക് അപമാനമൊന്നുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുസ്ളീങ്ങള്‍ ഭൂരിപക്ഷ സമുദായമാകുമെന്ന ഭയം ഹിന്ദുക്കള്‍ക്കിടയില്‍ തിരുകികയറ്റാനാണ് മോദി ശ്രമിക്കുന്നത്. എത്രനാള്‍ നിങ്ങള്‍ മുസ്ലീങ്ങളെക്കുറിച്ച്‌ ഭയം പരത്തും? ഞങ്ങളുടെ മതം വ്യത്യസ്തമാണെങ്കിലും ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ദളിതരെയും മുസ്ളീങ്ങളെയും വെറുക്കുക എന്ന ഗ്യാരന്റി മാത്രമാണ് മോദിക്കുള്ളത്’- ഒവൈസി വിമർശിച്ചു. ഒവൈസിയുടെ മറുപടിയില്‍ ബിജെപിയോ മോദിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബൻസ്വാരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദി മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ മോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി. തുടർന്ന് മോദി പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് വിലയിരുത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി ബിജെപിക്ക് നോട്ടീസയച്ചു. ഇന്നുരാവിലെ രേഖാമൂലം മറുപടി നല്‍കാനാണ് നിർദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക