ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ നേടാനാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ബൂത്തുകളില്‍നിന്നുള്ള കണക്കുകള്‍ ക്രോഡീകരിച്ചാണ് പാർട്ടിയുടെ വിലയിരുത്തല്‍. വോട്ടിങ് ശതമാനം വലിയതോതില്‍ ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുന്നു. കാസർകോട്, കണ്ണൂർ, വടകര, ആലത്തൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങല്‍, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നത്.
വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചതായാണ് വിലയിരുത്തല്‍. എങ്കിലും വടകരയിലെ പാർട്ടി സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ അത് മറികടക്കാനാവുമെന്നാണ് പാർട്ടി കരുതുന്നത്. ശക്തമായ മത്സരം നടന്ന തൃശൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. വി.എസ് സുനില്‍കുമാറിന് മികച്ച വിജയമുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഇടുക്കിയിലാണ് സി.പി.എം നേതൃത്വം അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്നത്. ഇവിടെ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോയ്‌സ് ജോർജ് വിജയിക്കുമെന്നാണ് വിലയിരുത്തല്‍. ചാലക്കുടിയില്‍ ഒരുലക്ഷത്തോളം വോട്ട് ട്വന്റി-ട്വന്റി പിടിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് വോട്ടാണെന്നും എല്‍.ഡി.എഫ് വിജയത്തിന് ഇത് കാരണമാകുമെന്നും സി.പി.എം വിലയിരുത്തുന്നു.
ലഭിക്കുന്ന 12 സീറ്റുകളിൽ ഘടകകക്ഷിയായ സിപിഐ മത്സരിച്ച സീറ്റുകൾ ആണ് രണ്ടെണ്ണം. മാവേലിക്കര, തൃശൂർ സീറ്റുകൾ ആണിവ. അതേസമയം മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിച്ച കോട്ടയത്ത് സിപിഎം വിജയ സാധ്യത കാണുന്നില്ല. ജോസിന്റെ കടന്നുവരവോടെ കോട്ടയം പിടിക്കാമെന്ന് സിപിഎം മോഹം അസ്തമിച്ചു എന്നാണ് വിലയിരുത്തലിൽ നിന്ന് വിലയിരുത്തേണ്ടത്.