എസ്എഫ്ഐ കോട്ടയം ജില്ല പ്രസിഡന്റ് ബി ആഷിക്കിന് ഇന്നലെ ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകരുടെ വക രക്ഷാപ്രവർത്തനം നേരിടേണ്ടി വന്നു എന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി തിരുവാതുക്കൽ മാന്താറ്റിൽ ഭാഗത്ത് വെച്ചാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടന നേതാവും, യുവജന സംഘടന പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. ബൈക്കിൽ പോവുകയായിരുന്ന ആഷിക് കലിങ്കിലിരിക്കുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് സൂചന.
ആഷിക് മദ്യപിച്ചിരുന്നു എന്നാണ് മറുപക്ഷം ആരോപിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് വാദം. ‘രക്ഷാപ്രവർത്തനം’ നേരിട്ട ആഷിക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശേഷം ആളെ കൂട്ടി തിരികെ എത്തി. മറുവശവും വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ പരസ്പരം വെല്ലുവിളി മുഴക്കിയവരെ രാവിലെ സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് പിരിച്ചുവിടുകയായിരുന്നു.
രാത്രി വൈകി വിഷയം അറിഞ്ഞ നേതൃത്വം അടിയന്തര ഇടപെടൽ നടത്തി. പോലീസ് സ്റ്റേഷനിലേക്ക് ഇരുവിഭാഗവും പോകേണ്ടതില്ല എന്ന നിർദ്ദേശവും നൽകി. തുടർന്ന് നടത്തിയ മധ്യസ്ഥ ചർച്ചയിൽ വിഷയങ്ങൾ പരിഹരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.