കോട്ടയം: വീട്ടില്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസില്‍ മണർക്കാട്ടെ കൊള്ളപലിശക്കാരൻ മാലം സുരേഷ് എന്ന കെ വി സുരേഷ് കുടുങ്ങി.ഇയാളുടെ മണർകാട്ടെ വീട്ടില്‍ നിന്ന് 16 ലിറ്റർ വിദേശ മദ്യം പിടികൂടി. കേസില്‍ കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെള്ളകം സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൊലീസ് ഇന്നലെ കോട്ടയം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ സുരേഷിന്റെ മാലത്തെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
അബ്കാരി കേസില്‍ കുടുങ്ങിയ സുരേഷിനെതിരെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം തുടരുന്നു
നിരാലംബരായ നിരവധിപേർ കൊള്ള പലിശക്കാരനായ മാലം സുരേഷിന്റെ കൈകളില്‍ പെട്ട് ഒന്നുമില്ലാത്തവരായി മാറിയിട്ടുണ്ട്. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും, സംസ്ഥാന പൊലീസിലെ ഉന്നതന്മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാല്‍ നിയമങ്ങളൊക്കെ സുരേഷ് മുന്നില്‍ പുല്ലു പോലെ വളയുമെന്നതിനാല്‍ എല്ലാ കേസുകളില്‍ നിന്നും ഊരി പോകാറുണ്ട്. എന്നാല്‍ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
കൊള്ളപ്പലിശ ഈടാക്കി കഴുത്തറുക്കലിന് പകരം, കേസുകളില്‍ ഉള്‍പ്പെടുന്ന വൻകിടക്കാർക്ക് വേണ്ടി വക്കാലത്തെടുത്ത് ഗുണ്ടാ പ്രവർത്തനം നടത്തുകയാണ് മാലം സുരേഷിന്റെ ഇപ്പോഴത്തെ പരിപാടിയെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി അനില്‍ പറഞ്ഞതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. തെള്ളകം സ്വദേശിയായ വ്യവസായിയെയും ഇയാള്‍ ഇത്തരത്തിലാണ് ഭീഷണിപ്പെടുത്തി വഴിപ്പെടുത്താൻ ശ്രമിച്ചത്.
കേരളത്തിലും, തമിഴ്‌നാട്ടിലും വ്യവസായങ്ങളുള്ള തെള്ളകം സ്വദേശിയായ വ്യവസായിയെ ഒരു സംഘം നാട്ടില്‍ വച്ച് വധിക്കാൻ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടാണ് മാലം സുരേഷ് രംഗത്തെത്തിയത്. വധശ്രമക്കേസിലെ( ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നു) പ്രതികള്‍ക്കെതിരായ ‘കള്ളക്കേസ്’ പിൻവലിച്ചില്ലെങ്കില്‍, വ്യവസായിയുടെ എല്ലാ സ്വത്തുക്കളും നശിപ്പിക്കുമെന്നും പരോക്ഷമായി ഭീഷണിപ്പെടുത്തി.
എന്നാല്‍, ഒരിക്കല്‍ പോലും വ്യവസായിയെ നേരിട്ട് ഭീഷണിപ്പെടുത്താതിരിക്കാനുള്ള കുറുക്കൻ ബുദ്ധിയും മാലം സുരേഷ് പ്രയോഗിച്ചു. വ്യവസായിയുടെ പക്കല്‍ സന്ദേശമെത്തുമെന്ന് ഉറപ്പാക്കാൻ, അദ്ദേഹവുമായി ബന്ധമുള്ള ഒരാള്‍ക്ക് വാട്‌സാപ്പ് വോയ്‌സ് മെസേജ് അയയ്ക്കുകയായിരുന്നു. വ്യവസായിയുടെ വിവിധ സ്ഥലങ്ങളിലെ വസ്തുക്കള്‍ അനധികൃതമായി സമ്ബാദിച്ചതാണ്, രാഷ്ട്രീയക്കാരുടെ ബെനാമിയാണ് എന്നൊക്കെ ആരോപിച്ച് പഞ്ചായത്തിലും, വില്ലേജിലും മറ്റുമായി നാല്‍പതോളം പരാതികള്‍ നല്‍കിയാണ് മാലം സുരേഷ് സമ്മർദ്ദ തന്ത്രം പയറ്റിയത്. ‘ അവന്റെ കെട്ടിടോം ഞാൻ പൊളിപ്പിക്കും, അവന്റെ മിച്ചഭൂമിക്കേസില്‍ അവന്റെ സ്ഥലോം ഞാൻ കണ്ടുകെട്ടിക്കും, അവനെ ഞാൻ ക്ഷണ ണ്ണ വരപ്പിക്കും, ലോ ( നിയമം) പവർ ആൻഡ് മണി പവർ, ഇതുചലഞ്ചാണ് ‘-ഇത്തരത്തിലാണ് വ്യവസായിക്ക് നേരേയുള്ള മാലം സുരേഷിന്റെ ഭീഷണിയുടെ സാമ്ബിള്‍. വ്യവസായിയെ വരുതിയിലാക്കി പണം തട്ടുകയായിരുന്നു ഉദ്ദേശ്യം.
ഭീഷണിക്ക് പുറമേ സമ്മർദ്ദതന്ത്രമായി മാർച്ച് നാലിന് വ്യവസായിയുടെ മൂന്നാറിലെ റിസോർട്ടില്‍ എത്തി താമസിച്ചും മാലം സുരേഷ് പുത്തൻ അടവെടുത്തു. വിദേശത്ത് നിന്ന് വന്ന വ്യവസായിയെ കാത്തിരുന്നെങ്കിലും എത്താതിരുന്നതോടെ, നേരിട്ട് കണ്ട് ഭീഷണിപ്പെടുത്താനുള്ള ശ്രമം പാഴായി. ഇതിന് പിന്നാലെ വ്യവസായി കോട്ടയം എസ്‌പിയെ നേരില്‍ കണ്ട് തനിക്ക് വധഭീഷണിയുള്ളതായി പരാതി നല്‍കി. ഈ പരാതിയെ തുടർന്നാണ് മാലം സുരേഷിന്റെ വസതിയില്‍ റെയ്ഡ് നടന്നതും, അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടിച്ചതും.
സിപിഎമ്മുമായി അടുത്ത ബന്ധം?
മണർകാട്ടെ ചീട്ടുകളി ക്ലബ് നടത്തിപ്പുകാരൻ കൂടിയാണ് മാലം സുരേഷ്. ഇയാളുടെ ആഡംബര വീട്ടില്‍ എംഎ ബേബി സന്ദർശനം നടത്തിയിരുന്നു. സുരേഷിന് രാഷ്ട്രീയ നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മണർകാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളികളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാള്‍ക്കൊപ്പം നില്‍ക്കുന്ന ബേബിയുടെ ചിത്രങ്ങളാണ് 2020 ല്‍ പുറത്തുവന്നത്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയില്‍ വൻ വിവാദത്തിനും ഇത് കാരണമായി.
മണർകാട് ക്രൗണ്‍ ക്ലബില്‍ ലക്ഷങ്ങള്‍ മുടക്കി നടന്ന ചീട്ടുകളിയില്‍ മാലം സുരേഷിന്റെ പങ്ക് വ്യക്തമായിരുന്നു. സുരേഷ് സെക്രട്ടറിയായുള്ള മണർകാട്ടെ ക്രൗണ്‍ ക്ലബില്‍ 2020 ല്‍ റെയ്ഡ് നടന്നിരുന്നു. സുരേഷിനെ ഈ കേസില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ചോദ്യം ചെയ്യുകയും, കേസില്‍ പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാലം സുരേഷ് വാർത്തകളില്‍ നിറഞ്ഞത്. ചെറിയ തുകകള്‍ കടം നല്‍കി, ഈടായി വാങ്ങിയ വസ്തുവകകള്‍ സ്വന്തം പേരിലാക്കി വൻ സാമ്രാജ്യം തന്നെ തീർത്തിരിക്കുന്ന ഒരു ഷൈലോക്കാണ് ഇയാളെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. മാലം സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയില്‍ സമ്ബത്തും ജീവിതവും നശിച്ചവർ ഏറെയാണ്.
മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്ബൻ സ്രാവായി മാറിയ മാലം സുരേഷ് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരനായി മാറി. നിസാര തുകകള്‍ കടം കൊടുത്ത് കോടികള്‍ മൂല്യമുള്ള വസ്തു വകകള്‍ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. മാലം സുരേഷിനെതിരെ കാപ്പ അടക്കം നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് കോട്ടയം ഡിവൈഎസ്‌പി മുരളി അറിയിച്ചു.