ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേരളത്തിലോ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സർവേഫലം. ഇന്ത്യ ടുഡെ – സി വോട്ടർ ടീം നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിലാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ഫലം പുറത്തുവന്നത്. കേരളത്തിലെ 20 സീറ്റുകളില്‍ 20 ഉം ‘ഇന്ത്യ’ ബ്ലോക്ക്‌ നേടുമെന്നാണ് സർവേഫലം. എന്നാല്‍ ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്ന കേരളത്തില്‍ കൂടുതല്‍ സീറ്റ് ആരു നേടുമെന്ന് സര്‍വേയില്‍ പറയുന്നില്ല.

അതേസമയം കേരളത്തിൽ മൂന്നു മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങളായി ബിജെപി വിലയിരുത്തുന്നതും വിജയ സാധ്യതയുണ്ടെന്ന് കരുതുന്നതും. തിരുവനന്തപുരം തൃശൂർ പത്തനംതിട്ട മണ്ഡലങ്ങൾ ആണിത്. ഇതിൽ തന്നെ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരിൽ ബിജെപിക്ക് അമിത പ്രതീക്ഷയാണ് ഉള്ളത്. 2024 ജനുവരിയിൽ പ്രധാനമന്ത്രി രണ്ടുവട്ടം തൃശൂരിൽ എത്തിയത് ഇതിന്റെ സൂചനയാണ്. കേന്ദ്രം വിതരണം ചെയ്യുന്ന 29 രൂപയുടെ അരിയും തൃശ്ശൂരിലാണ് ആദ്യമെത്തിച്ചത്. അതിനാൽ ഈ സർവ്വേ ഫലം ബിജെപിയെ സംബന്ധിച്ച് ആശങ്കാജനകമാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്‌നാട്ടിലും എൻഡിഎ സഖ്യം അക്കൗണ്ട് തുറക്കില്ലെന്നാണ് സർവേ പറയുന്നത്. 39 ല്‍ 39 സീറ്റുകളും ‘ഇന്ത്യ’ സഖ്യം നേടുമെന്നാണ് സർവേഫലം. തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 47 ശതമാനം വോട്ടും മറ്റുള്ളവർക്ക് 38 ശതമാനം വോട്ടുകളും ലഭിക്കുമ്ബോള്‍ എൻഡിഎയ്ക്ക്‌ 15 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളുവെന്നും സർവേയില്‍ പറയുന്നു.

അതേസമയം കർണാടകയില്‍ 24 സീറ്റുകള്‍ എൻഡിഎക്ക് ലഭിക്കുമെന്നാണ് സർവേഫലം പറയുന്നത്. നാല് സീറ്റുകള്‍ മാത്രമേ ഇന്ത്യ സഖ്യത്തിനു ലഭിക്കൂയെന്നും സര്‍വേ വ്യക്തമാക്കുന്നു. ഉത്തർപ്രദേശില്‍ 80 സീറ്റുകളില്‍ 72 സീറ്റുകള്‍ എൻഡിഎ സഖ്യം നേടുമെന്നും ഇന്ത്യ സഖ്യം 8 സീറ്റുകള്‍ മാത്രമേ നേടൂകയുള്ളുവെന്നുമാണ് പ്രവചനം. ബിജെപി 70 സീറ്റും അപ്‌നാദള്‍ 2 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടും. സമാജ്‌വാദി പാർട്ടി 7 സീറ്റുകളായിരിക്കും നേടുകയെന്നും സര്‍വേഫലം പറയുന്നു. 2023 ഡിസംബർ 15 നും 2024 ജനുവരി 28 നും ഇടയിലാണ്‌ സർവേ നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക