ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്‌ത സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയെ കൊളംബിയയില്‍ നിന്നും കണ്ടെത്തി.

ആണ്‍- പെണ്‍ പ്രത്യുത്പാദന അവയവങ്ങളും ഗ്രീൻ ഹണിക്രീപ്പര്‍ എന്നുപേരുള്ള ഈ പക്ഷിക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷിയെ കൊളംബിയയിലെ മനിസാലെസിന് സമീപത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫാമിലാണ് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ കണ്ടെത്തിയ പക്ഷിയുടെ, പകുതി നീല നിറത്തിലുള്ള തൂവലുകളും മറുപകുതി മഞ്ഞയും പച്ചയും നിറത്തിലുള്ള തൂവലുകളുമാണ് ഉള്ളത്. ഇത് കൃത്യം നടുവില്‍ നിന്ന് തന്നെയാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തൂവലുകളിലെ ഈ വ്യത്യാസം തന്നെ. സാധാരണയായി ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന നീല തൂവലുകളും പെണ്‍പക്ഷികള്‍ക്ക് പച്ച നിറത്തിലുള്ള തൂവലുകളുമാണ് ഉണ്ടാവാറ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

അങ്ങനെ 21 മാസക്കാലം ഗവേഷകര്‍ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകള്‍ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാൻ ഗവേഷകര്‍ക്ക് സാധിച്ചത്. അങ്ങനെ, ഈ പക്ഷി പകുതി ആണും പകുതി പെണ്ണുമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പക്ഷികളിലോ മൃഗങ്ങളിലോ വളരെ വളരെ അപൂര്‍വമായിട്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഈ പക്ഷിയെ അതിന്റെ കൂട്ടത്തില്‍ പെട്ട മറ്റ് പക്ഷികള്‍ കൂടെക്കൂട്ടുന്നില്ല എന്നും, ഈ പക്ഷി മറ്റ് പക്ഷികളുടെ കൂടെ പോകാൻ താല്പര്യം കാണിക്കുന്നില്ല എന്നും ഗവേഷകര്‍ പറയുന്നു.

അമച്വര്‍ പക്ഷിനിരീക്ഷകനായ ജോണ്‍ മുറില്ലോയാണ് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയത്. ന്യൂസിലൻഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ സുവോളജി
പ്രൊഫസറായ ഹാമിഷ് സ്പെൻസര്‍ ആ സമയത്ത് അവധി ആഘോഷിക്കാനായി അവിടെയുണ്ടായിരുന്നു. മുറില്ലോ പക്ഷിയെ കുറിച്ച്‌ സ്പെൻസറിനോട് പറഞ്ഞു. മുറില്ലോയും സ്പെൻസറും മറ്റ് പക്ഷിശാസ്ത്രജ്ഞരുടെ ഒരു സംഘവും ചേര്‍ന്നാണ് ഈ പക്ഷിയെ നിരീക്ഷിച്ചത്. ജേണല്‍ ഓഫ് ഫീല്‍ഡ് ഓര്‍ണിത്തോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിന് മുമ്ബ് ഇങ്ങനെ ഒരു അപൂര്‍വമായ ഹണിക്രീപ്പറിനെ കണ്ടത് 100 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക