പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. ഇന്നലെയാണ് ഹൈക്കോടതി കേസില്‍ ഗ്രീഷ്‌മയ്ക്ക് ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാവേലിക്കര ജയിലിലേക്ക് മാറ്റിയത്.
സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാല്‍ ഒരാള്‍ക്ക് അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. കുറ്റപത്രം നല്‍കിയിട്ടും ജാമ്യം നിഷേധിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസില്‍ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗ്രീഷ്മ ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജയിലില്‍ നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മ നല്‍കിയ മറുപടി. കേസിന്റെ വിചാരണ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.