പത്തനംതിട്ട: ചാക്കോ വധക്കേസ് പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിനെ കണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഗുജറാത്തിലെ ഹിമന്ദ്നഗറിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച ഇവിടങ്ങളിലേക്ക് യാത്രതിരിക്കും.
ഹിമന്ദ് നഗറില്‍ 15 വര്‍ഷം മുന്‍പ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ മാസങ്ങളില്‍ ഇയാള്‍ ഹരിദ്വാറിലുണ്ടായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സീം ഇസ്മായില്‍ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ജനുവരിയില്‍ മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഹരിദ്വാറില്‍ കണ്ടയാള്‍ സുകുമാരക്കുറുപ്പ് ആകാന്‍ സാദ്ധ്യതയുണ്ടെന്ന് കുറുപ്പിന്റെ അയല്‍വാസിയുടെ മൊഴിയുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ സഹോദരന്‍ സുകുമാരക്കുറുപ്പിന്റെ സഹപാഠിയായിരുന്നു. സഹോദരി ബി.എസ്.എഫ് ഉദ്യോഗസ്ഥ അഞ്ചുവര്‍ഷം മുന്‍പ് ഋഷികേശില്‍ വച്ച് കുറുപ്പിനെ കണ്ടിരുന്നുവെന്ന് പറഞ്ഞതായും അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്.
ഹിമന്ദ്നഗറില്‍ അദ്ധ്യാപകനായി ജോലി ചെയ്യവേ 2007ലാണ് കുറുപ്പെന്ന് സംശയിക്കുന്ന സന്യാസിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതെന്നുമാണ് റെന്‍സീമിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ സന്യാസിമാരെക്കുറിച്ചുള്ള യാത്രാ വ്ളോഗില്‍ കണ്ട ദൃശ്യത്തിലും സുകുമാരക്കുറുപ്പ് എന്ന് സംശയിക്കുന്നയാള്‍ ഉണ്ടായിരുന്നെന്ന് റെന്‍സീം പറഞ്ഞിരുന്നു. മൊഴികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടിടങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ ന്യൂമാന്‍ പറഞ്ഞു.