വ്യാജരേഖ കേസില്‍ അറസ്റ്റിലായ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. ഷാജന്റെ അറസ്റ്റില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂര്‍ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്ബൂരില്‍ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമര്‍ശനത്തിന് കാരണം. ചോദ്യം ചെയ്യലിന് ശേഷം ഷാജനെ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കും. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കമാണ് കാട്ടിയതെന്ന് കോടതി വിമര്‍ശിച്ചു.
അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കര പൊലീസ് എടുത്ത വ്യാജ രേഖ കേസില്‍ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജൻ സ്കറിയെ ഇന്ന് തന്നെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന് വര്‍ഷം മുൻപ് നടന്ന് സംഭവത്തില്‍ റജിസ്ട്രാര്‍ ഓഫ് കമ്ബനീസ് പരാതി പോലും നല്‍കിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തില്‍ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണല്‍ സെഷൻസ് ജഡ്ജ് പികെ മോഹൻദാസ് നിരീക്ഷിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയത് കൊണ്ട് മുൻകൂര്‍ ജാമ്യ ഹര്‍ജി ഇല്ലാതാകില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസിന്‍റെ ദുരുദ്ദേശം ഈ നടപടിയില്‍ വ്യക്തമാണെന്നും ഉത്തരവില്‍ പറഞ്ഞു. ആഭ്യന്തര കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസെടുത്ത കേസിലും കോടതി ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.