ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയില്‍ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തില്‍ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയില്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം.
അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്. (sharon murder greeshma jail)ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.