ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി. ജയില്‍ ഡിജിപിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇൻ വിട്രോ ഫെര്‍ട്ടിലൈസേഷൻ അഥവാ ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ് നടപടിക്രമത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിനുള്ള ചികിത്സാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിയുടെ ഭാര്യ കോടതിയെ സമീപിച്ചത്.
ഒരു കുട്ടിയുണ്ടാകുകയെന്നത് സ്വപ്നമായിരുന്നെന്നും പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. ഭര്‍ത്താവിന് ജയിലില്‍ നിന്ന് സാധാരണ അവധി ലഭിച്ചതോടെയാണ് ഇവര്‍ അലോപ്പതി ചികിത്സ ആരംഭിച്ചത്. മൂന്ന് മാസത്തേക്ക് യുവതിക്ക് ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ദമ്ബതികള്‍ ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നുള്ള കത്തും പരാതിക്കാരി ഹാജരാക്കി.
സന്താനോല്പാദനം ദമ്ബതികളുടെ മൗലികാവകാശമാണെന്നും ഹര്‍ജിക്കാരന്റെ ഭര്‍ത്താവിന് ചികിത്സാ നടപടിക്രമങ്ങള്‍ക്കായി അവധിയെടുക്കാൻ അര്‍ഹതയുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഇത്തരം അപേക്ഷകള്‍ക്ക് നേരെ കോടതിക്ക് കണ്ണടക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരുടെ ആവശ്യം ന്യായമാണെങ്കില്‍ സാങ്കേതികത ചൂണ്ടിക്കാട്ടി കണ്ണടയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെതാണ് ഉത്തരവ്.